റായ്‌പൂര്‍: റായ്‌പൂർ സ്വദേശിനിയായ ചാരു പാണ്ഡെ എന്ന ഇരുപത്തിമൂന്നുകാരി ഇന്ത്യയിലാകെ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാമ്. കാരണം ഒന്നിന് പുറകെ ഒന്നായി 19 കേന്ദ്ര സർക്കാർ മത്സര പരീക്ഷകളിലാണ് ഇവള്‍ വിജയം കൊയ്തത്.
ഈ ഒരു അപൂർവ്വ നേട്ടം ചാരു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇപ്പോൾ വഴിമാറിയിരിക്കുന്നത്. എങ്ങനെയെങ്കിലും ഒരു സുരക്ഷിതമായ സർക്കാർ ജോലി നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയായിരുന്നു ചാരു തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കാൻ തുടങ്ങിയത്.
തുടർച്ചയായ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും എസ്എസ്സി സിജിഎൽ, സിഎച്ച്എസ്എൽ, എംടിഎസ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകൾ, എസ്ബിഐ, ഐബിപിഎസ് തുടങ്ങി നിരവധി മത്സര പരീക്ഷകളാണ് ചാരു ഒന്നിച്ച് പാസായിരിക്കുന്നത്. ഗണിതശാസ്ത്ര പശ്ചാത്തലമുള്ള കുടുംബമായതുകൊണ്ട് തന്നെ കരിയറിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും മത്സര പരീക്ഷകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചാരു തീരുമാനിക്കുകയായിരുന്നു. സ്വന്തം പ്രയത്നം കൊണ്ട് ഈ നേട്ടമെല്ലാം സ്വന്തമാക്കിയ ചാരു പക്ഷേ ഇതിൽ ഏത് ജോലിയാണ് തിരഞ്ഞെടുക്കുക എന്ന് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.
എന്തായാലും ഈ വിജയ വാർത്ത സോഷ്യൽ മീഡിയയിലെ ഉപയോക്താക്കളെ ഇപ്പോൾ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ ചാരുവിന്റെ കഠിനാധ്വാനത്തെയും സ്ഥിരതയെയും അഭിനന്ദിക്കുമ്പോൾ, മറ്റൊരു വിഭാഗം ആളുകൾ ഇതിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഇത്രയധികം മത്സര പരീക്ഷകൾ ഒന്നിച്ച് എഴുതിയെടുക്കുന്നത് ഒരു വലിയ നേട്ടമായി ആഘോഷിക്കേണ്ട ഒന്നല്ലെന്നാണ് ഇവരുടെ വാദം.
















