കൊല്ലം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രശ്‌നക്കാരായ വന്യജീവികളെ നിയന്ത്രിക്കുന്നതിനും പിടികൂടുന്നതിനും നിലവിലെ കേന്ദ്ര നിയമങ്ങളില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ അവ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നു.
തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന മേഖലകളില്‍ പ്രശ്‌നക്കാരായ ആനകള്‍, കടുവകള്‍, പുലികള്‍ തുടങ്ങിയ വന്യജീവികളെ പിടികൂടുന്നതിനും ആവശ്യമായ സാഹചര്യങ്ങളില്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനും നിയമപരമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കേരളത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുകയും കൃഷിയും സ്വത്തുക്കളും വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും നടപടികള്‍ പലപ്പോഴും വൈകുകയാണെന്ന് ആക്ഷേപമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിയമപരമായ അധികാരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ പിടികൂടുന്നതിനും മാറ്റിപാര്‍പ്പിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനും നിയമം അനുവദിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുസമീപനം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ വനം വന്യജീവി നിയമം ഭേദഗതി ചെയ്തു. 2022 മുതല്‍ 2024 വരെ രാഷ്‌ട്രപതി വിജ്ഞാപനങ്ങള്‍ ഗസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ അതാത് സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശാനുസരണം പിടികൂടാം.
















