സുഖദുഃഖ വിശദീകരണത്തോടെയാണ് സാംഖ്യദര്‍ശനത്തിന്റെ തുടക്കം. പ്രാപഞ്ചിക ദുഃഖങ്ങളെ ദൂരീകരിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടും, പരമപുരുഷാര്‍ത്ഥം കരഗതമാകാത്തതിന്റെ വിശദീകരണവും ഈ ദര്‍ശനത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. സാംഖ്യദര്‍ശന പ്രകാരം ഒരാളുടെ ജീവിതത്തില്‍ മൂന്ന് തരം ദുഃഖങ്ങളാണ് ഉണ്ടാകുന്നത്. ‘ആദ്ധ്യാത്മികം,’ ‘ആധിഭൗതികം,’ ‘ആധിദൈവികം’ എന്നിവയാണ് ഈ ദുഃഖങ്ങള്‍. ശാരീരികവും മാനസികവുമായ ദുഃഖങ്ങളാണ് ആധ്യാത്മിക ദുഃഖം. രോഗാദികള്‍ കൊണ്ടും ആഹാരാദി വൈഷമ്യത്താലും കാമ, ക്രോധ വികാരങ്ങള്‍ കൊണ്ടും ഉണ്ടാകുന്നത് ആധിഭൗതികം. തന്നില്‍ നിന്ന് വേറിട്ട അന്യപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖങ്ങളാണ് ആധിദൈവികം. കള്ളന്മാര്‍, ദുഷ്ടന്മാര്‍, ശത്രുക്കള്‍, ദുഷ്ടമൃഗങ്ങള്‍ എന്നിവയാലുമം അതിവൃഷ്ടി, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ക്ഷോഭങ്ങളാലും ഉണ്ടാകുന്നവ ആധിദൈവികത്തില്‍ വരുന്നു. ഭൗതിക വസ്തുക്കളാല്‍ ദുഃഖപരിഹാരം ഉണ്ടായാലും അത് ശാശ്വതമല്ലെന്ന് ദര്‍ശനം പറയുന്നു. കാരണം അത് വീണ്ടും ഉണ്ടാകുന്നതാണ്. ശാശ്വത ദുഃഖനിവൃത്തി നേടലാണ് ജന്മലക്ഷ്യമായ പരമ പുരുഷാര്‍ത്ഥം. സുഖദുഃഖങ്ങളുടെ മൂലകാരണം ചിത്തം അഥവാ മനസ്സ് ആണെന്നും അതിന്റെ നാശം കൊണ്ടല്ലാതെ ദുഃഖത്തിന് ശാശ്വത പരിഹാരം ഇല്ലെന്നുമാണ് സാംഖ്യദര്‍ശനം പറയുന്നത്. ചിത്തനാശത്തോടെ ദുഃഖം നശിക്കും. ആത്മാവിന് പരമപുരുഷാര്‍ത്ഥം അനുഭവവേദ്യവുമാകും.
ദുഃഖങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാണ് നമ്മള്‍ കണ്ടെത്തുന്നത്. വിശപ്പിന് ആഹാരം, രോഗത്തിന് മരുന്ന്, ദാരിദ്ര്യദുഃഖത്തിന് ധനസമ്പാദനം. ഇതെല്ലാം താല്‍ക്കാലിക ദുഃഖശാന്തി ഉണ്ടാക്കുന്നു. എന്നാല്‍ പരമപുരുഷാര്‍ത്ഥത്തിനായി ഉഴലുന്ന ജീവന്റെ ദുഃഖത്തിന് മുന്‍പറഞ്ഞവ പ്രതിവിധിയല്ല. അതിനാല്‍ വിവേകികള്‍ ഫലത്തിന് കര്‍മ്മവും മുക്തിക്ക് ജ്ഞാനവും നേടുന്നു. ദുഃഖമൊഴിഞ്ഞേ മോക്ഷം ലഭിക്കൂ. ദുഃഖത്താല്‍ ബദ്ധനായ ജീവന് ഒരിക്കലും മോക്ഷം കിട്ടുകയില്ല. പ്രകൃതി പുരുഷന്മാരുടെ പ്രത്യക്ഷാനുഭവമാണ് മോക്ഷകാരണമെന്നു സാഖ്യാദര്‍ശനം പറയുന്നു. പ്രകൃതി പുരുഷന്‍മാര്‍ അരൂപികളെങ്കിലും മനസ്സിനെയോ ബുദ്ധിയേയോ ആത്മാവിനെയോ സംബന്ധിക്കുന്ന ജ്ഞാനം പ്രത്യക്ഷമാണ്. അതുകൊണ്ട് പ്രകൃതിപുരുഷന്മാര്‍ അരൂപികളാണെങ്കിലും പ്രത്യക്ഷാനുഭവത്തിന് തടസ്സം ഉണ്ടാകുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ പ്രകൃതി പുരുഷന്മാരുടെ പ്രത്യക്ഷാനുഭവമാണ് മോക്ഷകാരണമെന്ന് ആചാര്യന്മാര്‍ പറയുന്നു.
പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തിക്ക് മുമ്പാണ് ദശേന്ദ്രിയങ്ങള്‍ ഉണ്ടായത്. സാഖ്യാദര്‍ശനവും ഇതിനോട് യോജിക്കുന്നു. അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് ഭൗതികത്വമോ ഭൂത പ്രകൃതിയോ ഇല്ല. അഹങ്കാരത്തില്‍ നിന്നാണ് ഇന്ദ്രിയങ്ങളുടെ ഉത്ഭവം എന്ന് ശ്രുതി. പഞ്ചഭൂതങ്ങള്‍ക്ക് മുമ്പ് ഉണ്ടായവയാണ് ഇന്ദ്രിയങ്ങള്‍ എന്ന് സാംഖ്യദര്‍ശനത്തിലും പറയുന്നു. കൂടാതെ ആത്മാവില്‍ നിന്നും അന്യനല്ല ജീവന്‍ എന്നും അഹങ്കാരത്തോടു കൂടിച്ചേര്‍ന്ന ആത്മചൈതന്യമാണ് ജീവന്‍ എന്നും പറയുന്നു. എവിടെ ജീവനുണ്ടോ അവിടെ അഭിമാനമുണ്ട്. അഭിമാനമില്ലാത്തിടത്ത് ജീവനുമില്ല. ജീവന്‍ ആത്മാവില്‍ നിന്ന് അന്യമല്ല എങ്കിലും ആത്മാവ് അല്ല. അതുപോലെ ആത്മാവ് തന്നെയാണ് ജീവനെങ്കിലും ജീവനുമല്ല ആത്മാവ്. ഈ നിലയ്‌ക്ക് ജീവനെയും ആത്മാവിനെയും തിരിച്ചറിയാം. ജീവന്റെ ചേര്‍ച്ചയാണ് ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്‍പ്പിനും ഹേതുവെന്നും സാംഖ്യദര്‍ശനത്തിലൂടെ കപില മഹര്‍ഷി നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രകൃതിക്ക് ധര്‍മ്മം, അധര്‍മ്മം, ജ്ഞാനം, അജ്ഞാനം, വൈരാഗ്യം, അവൈരാഗ്യം, ഐശ്വര്യം, അനൈശ്വര്യം എന്നിങ്ങനെ 8 രൂപങ്ങള്‍ ഉണ്ട്. അവയില്‍ ജ്ഞാനം ഒഴിച്ചാല്‍ ബാക്കി 7 എണ്ണവും പട്ടുനൂല്‍ പുഴു നൂലുകൊണ്ട് എന്നപോലെ ചുറ്റും നിന്ന് ജീവനെ ബന്ധിപ്പിക്കുന്നതാണ്. ജീവന് ബന്ധമോചനത്തിന് ജ്ഞാനം എന്ന ഒരേയൊരു മാര്‍ഗ്ഗമേ ഉള്ളൂ.
ആത്മതത്ത്വത്തെ അറിയലാണ് യഥാര്‍ത്ഥ വിവേകം. അതിനാല്‍ വിവേകസിദ്ധി എന്നത് ആത്മസാക്ഷാത്കാരം തന്നെ. രോഗം കൊണ്ട് മലിനമായ ചിത്തത്തില്‍ തത്ത്വോപദേശങ്ങള്‍ ഏശില്ല. അങ്ങനെയുള്ള ചിത്തത്തില്‍ ഉപദേശബീജത്തിന് അങ്കുരോല്‍പത്തി ഉണ്ടാവില്ല. അതിനാല്‍ ചിത്തം ശുദ്ധമാക്കിവേണം ഉപദേശം ഗ്രഹിക്കേണ്ടത്. മലിനമായ കണ്ണാടിയും മലിനമായ മനസ്സും ഒരുപോലെയാണെ്. മലിന ദര്‍പ്പണത്തില്‍ ഒരന്നും പ്രതിബിംബിക്കില്ല. അതുപോലെ രാഗം കൊണ്ട് മലിനമായ ചിത്തത്തില്‍ ഒരു തരത്തിലുള്ള തത്ത്വോപദേശവും നിലനില്‍ക്കുകയില്ല.
അന്യ ജീവികള്‍ക്കൊന്നും കര്‍മ്മം വിധിച്ചിട്ടില്ല. ഭോഗഭുക്തിയ്‌ക്ക് മാത്രമുള്ളതാണ് മനുഷ്യേതര ജീവികള്‍ക്ക് ശരീരം. ഇങ്ങനെ 6 അദ്ധ്യായങ്ങളിലൂടെ മനുഷ്യന്റെ ജനന-മരണ സ്വരൂപമായ സംസാരവാരാന്നിധി അനര്‍ഗളം ഒഴുകുന്നു. അപ്പോഴെല്ലാം ജീവനും ത്രിവിധ യാതനകളാല്‍ സദാപീഡിതനായി ഒഴുകുന്നു. അതില്‍ നിന്നു മോചിതനായി ജീവന്‍മുക്തി കിട്ടണമെങ്കില്‍ പ്രകൃതിപുരുഷബന്ധം അവസാനിപ്പിക്കണം. അതായിരിക്കും പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിന്റെ മര്‍മ്മം. മോക്ഷസിദ്ധി ആയിരിക്കണം ജീവിതത്തിന്റെ പരമലക്ഷ്യം എന്നും സാംഖ്യാദര്‍ശനത്തില്‍ കപിലമഹര്‍ഷി ഓര്‍മിപ്പിക്കുന്നു. ആത്മാവ് ക്ഷണികമല്ല, ശാശ്വതമാണ്. അതു പരിണാമ വിധേയവുമല്ല. ആത്മാവ് നിഷ്‌ക്രിയനാകയാല്‍ കര്‍മ്മമോ അതുകൊണ്ട് ഉണ്ടാകുന്ന ബന്ധമോ ഇല്ല. ഒരു കര്‍മ്മവും ചെയ്യാത്ത ഒരാള്‍ക്ക് എങ്ങനെ കര്‍മ്മ വൈപരീത്യം സംഭവിക്കുമെന്നും മഹര്‍ഷി ചോദിക്കുന്നു.
തുടര്‍ന്ന് വിവേകവും അവിവേകവും സൂചിപ്പിക്കുന്നു. അവിവേകം നശിച്ചാലേ വിവേകത്തിന്റെ ഉദയം ഉണ്ടാവു. അന്ധകാരം നശിക്കാന്‍ പ്രകാശം കൂടിയേ തീരൂ. അതുപോലെ അവിവേകത്തിന്റെ നിത്യശത്രുവാണ് വിവേകം. വിവേകം ഉള്ളടത്ത് അവിവേകം ഉണ്ടാവില്ല. വിവേകം ഉണ്ടാവണമെങ്കില്‍ അവിവേകം നശിക്കണം. പ്രകൃതി പുരുഷ സംബന്ധമായ മിഥ്യാബോധമാണ് അവിവേകം. യുക്തിസഹിത ശ്രവണമനനങ്ങളാല്‍ അവിവേകത്തെ ഉന്മൂലനം ചെയ്യാനാവില്ല. വിവേകം കൊണ്ടല്ലാതെ അവിവേകത്തെ അകറ്റാനാവില്ല.
ശ്രവണമനനാദികള്‍ കൊണ്ട് അവിവേകത്തെ അകറ്റാമെങ്കില്‍ വിവേകാഭ്യാസവും മറ്റും എന്തിനെന്ന ചോദ്യം വരും. ശ്രവണം കൊണ്ടോ മനനം കൊണ്ടോ നീങ്ങാവുന്ന ഒന്നല്ല അവിവേകത്തിന്റെ രൂഢമൂലമായ സ്വാധീനവും സമ്മര്‍ദ്ദവും. അതിന് നിരന്തരമായ അഭ്യാസം വേണ്ടിവരും. അഗ്നിയുടെ സാന്നിധ്യം പുക, തീപ്പൊരി എന്നീ ദൃശ്യവസ്തുക്കളാല്‍ പ്രത്യക്ഷ ദര്‍ശനം ഇല്ലെങ്കില്‍ കൂടി അനുമാനം കൊണ്ട് ഊഹിക്കാം. അപ്രത്യക്ഷമാണെങ്കിലും ചില ലക്ഷണങ്ങളെ കൊണ്ട് ഏത് പദാര്‍ത്ഥങ്ങളെയും ഊഹിച്ചറിയാം. അതുപോലെ വിവേകത്തെയും അനുമാനം കൊണ്ട് ഊഹിക്കാന്‍ കഴിയുമെന്ന് സാംഖ്യ ദര്‍ശനം പറയുന്നു. മനുഷ്യ ബുദ്ധിയെക്കുറിച്ച് സാംഖ്യം പറയുന്നത് ശരീരത്തില്‍ വസ്തുക്കളെയും സംശയങ്ങളെയും തീര്‍ക്കുന്ന കാരണമെന്നാണ്. മഹത്വത്തിന്റെ വൃഷ്ടി രൂപവും വിജ്ഞാനത്തിന്റെ മുഖ്യോപാധിയും ആയതുകൊണ്ട് ബുദ്ധി. സത്വഗുണാധിക്യം ഉള്ളതാണ്.
വിജ്ഞാനത്തിന്റെ മുഖ്യോപാധിത്വം കൊണ്ട് സത്വഗുണാധിക്യത്തോടു കൂടിയതാണ് ബുദ്ധിയെങ്കിലും രജോഗുണവും അതില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം തുടങ്ങിയവയെല്ലാം ബുദ്ധി കാര്യങ്ങളാണ്. ശരീരത്തില്‍ ഏതൊരു കരണത്തിന്റെ സാന്നിധ്യത്തില്‍ കാരണങ്ങളിലും ധര്‍മ്മങ്ങളിലും അഭിമാനമുണ്ടാകുന്നുവോ അതാണ് അഹങ്കാരം. ഞാന്‍, എന്റെ എന്ന അഭിമാനം ഉണ്ടാകുമ്പോള്‍ അതിന് സഹായകമായി ഏത് കരണത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നുവോ അതിനെയാണ് അഹങ്കാരം എന്ന് പറയുന്നത്. മനസ്സും ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളും പഞ്ചതന്മാത്രകളും ചേര്‍ന്നത് അഹങ്കാര കാര്യങ്ങളത്രേ. ദൃഗാദി അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ ,വാഗാദി അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ മനസ്സ് ഇങ്ങനെ 11 കാരണങ്ങള്‍ ശബ്ദാദി പഞ്ചതന്മാത്രകള്‍ ആകുന്ന വിഷയങ്ങള്‍ എന്നിവ അഹങ്കാര കാര്യങ്ങളായി പറയുന്നുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ഇന്ദ്രിയ മനസ്സുകള്‍ ഉണ്ടാവുന്നതെന്ന് ശ്രുതിയും പറയുന്നു. എല്ലാ ഇന്ദ്രിയങ്ങളുടെയും മധ്യത്തില്‍ മനസ്സ് ഉഭയാത്മകമാണ്. എല്ലാ ഇന്ദ്രിയങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്നതും മനസ്സാണ്.
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പുരുഷനാണെങ്കിലും ഇന്ദ്രിയങ്ങള്‍ അവയ്‌ക്ക് മുഖ്യോപകരണമെന്ന് ദര്‍ശനത്തില്‍ പറയുന്നു. മരം മുറിക്കുന്നത് കൈകളാല്‍ ആണെങ്കിലും മഴുവാണ് മുഖ്യ ഉപകരണം. കൈക്ക് എത്ര ബലമുണ്ടെങ്കിലും മഴുവില്ലാതെ കര്‍മ്മം നടക്കില്ല. അതുപോലെയാണ് ഇന്ദ്രിയങ്ങളുടെ സഹായവും. . കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കെല്ലാം ഇന്ദ്രിയങ്ങള്‍ കൂടിയേ തീരു. ഭൃത്യര്‍ക്ക് നിര്‍ദേശം കൊടുത്ത് ജോലി ചെയ്യിക്കുന്നത് യജമാനന്‍ എന്നതുപോലെ കാരണങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് മനസ്സാകുന്ന യജമാനന്‍ ആണെന്ന് സാംഖ്യാദര്‍ശനം പറയുന്നു. ജ്ഞാനകര്‍മ്മങ്ങളായ ഇന്ദ്രിയങ്ങള്‍ ഭൃത്യമാരും മനസ്സ് യജമാനനും ആണ്. കാരണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന ശക്തി മനസ്സാണ്. എല്ലാവിധ സംസ്‌കാരങ്ങള്‍ക്കും ഇരിപ്പിടവും മനസ്സാണ്. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് സംബന്ധമുണ്ടാവുന്നത് അവയോട് സംസ്‌കാരം ചേരുമ്പോള്‍ മാത്രമാണ്. സംസ്‌കാരചേര്‍ച്ചയ്‌ക്ക് മനസ്സിനെ ആശ്രയിക്കണം. അതുകൊണ്ട് മനസ്സ് തന്നെ പരമ പ്രധാനം. സംസ്‌കാരം പ്രകടമാവാന്‍ നമുക്ക് ഓര്‍മ്മ അനിവാര്യമാണ് ഓര്‍മ്മ എന്നത് മനസ്സിന് മാത്രമുള്ള ശക്തി വിശേഷവുമാണ്. മറ്റ് കാരണങ്ങള്‍ക്ക് അതില്ല. മനസ്സ് പലപ്പോഴും ആത്മാവോടുകൂടി ചേരുന്നത് കൊണ്ടും സംസ്‌കാരങ്ങളുടെ ഇരിപ്പിടം ആയതുകൊണ്ടുമാണ് ഓര്‍മ്മ നിലനില്‍ക്കുന്നത്. അതുപോലെ അനുമാനിക്കാനുള്ള കഴിവും മനസ്സിനെ ഉള്ളൂ. മനസ്സിന്റെ ഓര്‍മ്മ, അനുമാനം ഇവയില്ലെങ്കില്‍ ഇന്ദ്രിയ വ്യവഹാരങ്ങള്‍ സംഭവിക്കയില്ല. ഇങ്ങനെ മനസ്സിനെക്കുറിച്ച് വളരെ വലിയ അറിവുകളാണ് സാംഖ്യദര്‍ശനം തരുന്നത്.
ഭോഗഭുക്തിക്ക് വേണ്ടിയാണ് ജീവന്‍ ശരീരത്തെ സ്വീകരിക്കുന്നതെന്നാണ് സാംഖ്യദര്‍ശനം പറയുന്നത്. ഭോഗങ്ങള്‍ ഭുജിച്ചു കഴിഞ്ഞാല്‍ ജീവന്‍ എന്തായിത്തീരുമെന്നും സാംഖ്യം വിവരിക്കുന്നുണ്ട്. ഭോഗഭുക്തി അവസാനിച്ചാല്‍ ജീവന്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും. ഇക്കാര്യം സുഷുപ്തി, സമാധി എന്നീ അവസ്ഥകളില്‍ നിന്നും മനസ്സിലാക്കാം. സുഷുപ്തിയില്‍ സംസാരത്തിലെ സുഖദുഃഖങ്ങളോ പുണ്യപാപങ്ങളോ ഒന്നും ജീവനെ ബാധിക്കുന്നില്ല. കേവലം നിഷ്പ്രപഞ്ചനായി ജീവന്‍ സുഷുപ്തിയില്‍ വര്‍ത്തിക്കുന്നു. അതില്‍ നിന്നും ഒരു പടിമുകളിലാണ് സമാധിയിലെ ജീവന്റെ സ്ഥിതി. അതില്‍ ജീവന്‍ ബ്രഹ്‌മാകാരനായി വര്‍ത്തിക്കുന്നു. എങ്കിലും സുഷുപ്തിയും സമാധിയും സോപാധികമായതിനാല്‍ ജീവന്‍ വീണ്ടും സംസാരത്തിലേക്കിറങ്ങി ഭോഗങ്ങളെ പൂജിക്കുന്നു. മോക്ഷം പ്രാപിച്ചാല്‍ ജീവന്‍ പിന്നീട് ഒരിക്കലും സംസാരത്തിലേക്ക് ഇറങ്ങുകയോ ഭോഗങ്ങള്‍ ഭൂജിക്കുകയോ ചെയ്യില്ല. ഭോഗഭുക്തി അവസാനിച്ചാല്‍ ജീവന്‍ ബ്രഹ്‌മം ആയിത്തീരുന്നു.
















