ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ AWACS “നേത്ര” വിമാനങ്ങൾ എത്തുന്നു. തദ്ദേശീയമായി നിർമ്മിച്ച AWACS “നേത്ര” യ്‌ക്ക് ജൂൺ 25 ന് DRDO അന്തിമ പ്രവർത്തന അനുമതി നൽകും. എംബ്രയർ വിമാനത്തിൽ നിർമ്മിച്ച ഈ സംവിധാനം വഴി ശത്രു മിസൈലുകളും വിമാനങ്ങളും ആകാശത്ത് ട്രാക്ക് ചെയ്യാനും ആക്രമിച്ച് തകർക്കാനുമാകും.
യുദ്ധസമയത്തായാലും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലായാലും ഉടനടി വിന്യാസത്തിന് നേത്ര സജ്ജമാണ് . ഡിആർഡിഒ വികസിപ്പിച്ചെടുത്ത “നേത്ര” സംവിധാനത്തെ വളരെ നൂതനമായ പറക്കുന്ന റഡാറും കമാൻഡ് സെന്ററും എന്ന് വിശേഷിപ്പിക്കാം. ബ്രസീലിയൻ എംബ്രയർ വിമാനങ്ങളിൽ ഇത്തരം സങ്കീർണ്ണമായ നിരീക്ഷണ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്ന ശത്രു യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് കടലിലേക്ക് ഉണ്ടാകുന്ന ഭീഷണികൾ എന്നിവ കണ്ടെത്തുകയും മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ധർമ്മം.
വ്യോമസേനയ്‌ക്കായി മൂന്ന് എംബ്രയർ വിമാന പ്ലാറ്റ്‌ഫോമുകളിൽ തദ്ദേശീയ മിഷൻ ഏവിയോണിക്‌സും നിരീക്ഷണ സംവിധാനങ്ങളും ഡിആർഡിഒ വിജയകരമായി സംയോജിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിലവിൽ ആറ് വ്യോമസേനാ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങളുണ്ട്. ഈ വലിയ വിമാനങ്ങളിൽ മൂന്നെണ്ണം ഇസ്രായേലി നിർമ്മിത “ഫാൽക്കൺ” സെൻസറുകൾ ഘടിപ്പിച്ച റഷ്യൻ IL-76 എയർഫ്രെയിമുകളാണ്. ശേഷിക്കുന്ന മൂന്ന് വിമാനങ്ങളിലാണ് DRDO വികസിപ്പിച്ചെടുത്ത തദ്ദേശീയമായ “നേത്ര” സംവിധാനം സജ്ജീകരിച്ചിരിക്കുക.
















