ലോസ് ആഞ്ചലസ്: സ്വന്തം മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ യുഎസ്എയ്‌ക്ക് എതിരാളികള്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് എട്ടാം സ്ഥാനക്കാരായി ടിക്കറ്റ് സ്വന്തമാക്കിയ പരാഗ്വെ. ശനിയാഴ്ച രാവിലെ 6.30ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലാണ് കളി. രണ്ടാം തവണയാണ് യുഎസ്എ ലോകകപ്പിന് വേദിയാകുന്നത്. 1994ലായിരുന്നു ഇതിന് മുമ്പ് ഫിഫ ലോകകപ്പ് യുഎസ്എയില്‍ നടന്നത്.
ആതിഥേയരെന്ന നിലയിലാണ് ഫിഫ റാങ്കിങ്ങില്‍ 16-ാം സ്ഥാനക്കാരായ യുഎസ്എ ഇത്തവണ യോഗ്യത സ്വന്തമാക്കിയത്. 12-ാം തവണയാണ് അവര്‍ ലോകകിരീടത്തിനായി പന്തുതട്ടാനിറങ്ങുന്നത്. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 1930ലെ ആദ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. 2002ല്‍ ക്വാര്‍ട്ടറിലും കടന്നു.
പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ് യുഎസ്എയുടേത്. രാജ്യാന്തര ജേഴ്സിയില്‍ 82 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള, മുപ്പത്തെട്ടുകാരന്‍ ടിം റീമാണ് നായകന്‍. വിയ്യാറയലിന്റെ 21 വയസുള്ള അലക്സ് ഫ്രീമാനാണ് ടീമിലെ ബേബി. 86 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയ എസി മിലാന്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ടീമിലെ സൂപ്പര്‍ താരം. മികച്ച പ്രതിരോധ-മധ്യ-മുന്നേറ്റ നിരയുണ്ടെങ്കിലും അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം നടത്തുവാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നത് തിരിച്ചടിയാണ്. 2025ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫൈനലില്‍ മെക്സിക്കോയോട് 2-1ന് പരാജയപ്പെട്ട ശേഷം നടന്ന സൗഹൃദ മത്സരങ്ങളില്‍ അമേരിക്കയുടെ പ്രകടനം ആശാവഹമല്ല. തുടര്‍ന്ന് കളിച്ച 10ല്‍ നാലില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില പാലിക്കുകയും ചെയ്തപ്പോള്‍ അഞ്ചില്‍ ജയിച്ചു. ഈ വര്‍ഷം നടന്ന നാല് കളികളില്‍ മൂന്നിലും കനത്ത പരാജയമാണ് അവര്‍ നേരിട്ടത്. ബെല്‍ജിയത്തോട് 2-5നും പോര്‍ച്ചുഗലിനോട് 0-2നും ജര്‍മനിയോട് 1-2നും പരാജയപ്പെട്ട അവര്‍ സെനഗലിനെ 3-2ന് തോല്‍പ്പിച്ചു.
ഇത്തവണ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് മത്സരമെന്നതിന്റെ മുന്‍തൂക്കം മുതലെടുത്ത് മിന്നുന്ന പ്രകടനം നടത്തുകയാണ് മൗറിസ്യോ പൊച്ചെറ്റീനോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന യുഎസ്എയുടെ ലക്ഷ്യം. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഒന്നാം നമ്പര്‍ ഗോളി മാറ്റ് ടര്‍ണറിന് പകരം മാറ്റ് ഫ്രീസായിരിക്കും ഇറങ്ങുക. പ്രതിരോധത്തില്‍ അലക്സ് ഫ്രീമാന്‍, മില്‍സ് റോബിന്‍സണ്‍, നായകന്‍ ടിം റീം, ആന്റണി റോബിന്‍സണ്‍, സെര്‍ജിനോ റെസ്റ്റ് എന്നിവരും മധ്യനിരയില്‍ കളി മെനയാന്‍ ടെയ്ലര്‍ ആഡംസ്, വെസ്റ്റണ്‍ മക്കെനീ, മാലിക് ടില്‍മാന്‍, സ്ട്രൈക്കര്‍മാരായി ക്രിസ്റ്റ്യന്‍ പുലിസിച്ച്, ഫോളാരിന്‍ ബലോഗുന്‍ എന്നിവരും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.
കരുത്തുകാട്ടാന്‍ പരാഗ്വെ
മൂന്ന് ലോകകപ്പുകളുടെ ഇടവേളയ്‌ക്കുശേഷമാണ് പരാഗ്വെ ലോകകപ്പില്‍ പന്തുതട്ടാനിറങ്ങുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് അവര്‍ ഇതിന് മുന്‍പ് അവസാനമായി കളിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് എട്ടാം തവണ. 2010-ല്‍ ക്വാര്‍ട്ടര്‍ കളിച്ചതാണ് മികച്ച പ്രകടനം.
ഇത്തവണ മികച്ച ടീമുമായാണ് അവര്‍ എത്തുന്നത്. ശരാശരി 25 വയസ്സാണ് പ്രായം. മികച്ച പ്രതിരോധ-മധ്യനിരയാണ് കരുത്ത്. 38 വയസ്സായ ഗോള്‍ കീപ്പര്‍ റോബര്‍ട്ടോ ഫെര്‍ണാണ്ടസാണ് ടീമിലെ സീനിയര്‍ താരം. 20 വയസ്സുള്ള പ്രതിരോധനിരതാരം അലക്‌സാന്ദ്രോ മൈദാന ടീമിലെ ബേബിയും. ഒറിയാന്‍ഡോ ഗില്‍ ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ പ്രതിരോധക്കോട്ടകെട്ടാനായി ഗുസ്താവോ ഗോമസ്, ഒമര്‍ അല്‍ഡെറെറ്റെ, ജൂനിയര്‍ അലോന്‍സൊ എന്നിവരും മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഡീഗോ ഗോമസ്, ഡാമിയന്‍ ബൊബാഡില്ല, ആന്ദ്രെ ക്യൂബസ്, മിഗ്വേല്‍ അല്‍മിറോണ്‍, മുന്നേറ്റത്തില്‍ ഡെര്‍ലിസ് ഗൊണ്‍സാലസ്, അന്റോണിയോ സനാബ്രിയ എന്നിവരും ഇറങ്ങും. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം. അതുകൊണ്ടുതന്നെ പോരാട്ടം ആവേശകരമായിരിക്കും.
















