Football

ഫിഫ ലോകകപ്പ് 2026: ഇറ്റലിയെ ഓടിച്ച ബോസ്‌നിയ കാനഡയെ പറത്തുമോ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടൊറന്റോ: ആതിഥേയ രാജ്യമെന്ന നിലയില്‍ ഫിഫ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയ കാനഡ തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്രത്തില്‍ മൂന്നാം പ്രാവശ്യവുമാണ് കളിക്കാനിറങ്ങുന്നത്. റാങ്കിങ്ങില്‍ മുപ്പതാം സ്ഥാനത്തുള്ള കാനഡയ്‌ക്ക് എതിരാളികള്‍ 64-ാം സ്ഥാനത്തുള്ള ബോസ്നിയ ഹെര്‍സഗോവിന. ഇന്ന് രാത്രി 12.30ന് ടൊറന്റോ സ്‌റ്റേഡിയത്തിലാണ് കളി. റാങ്കിങ്ങില്‍ പിന്നിലെങ്കിലും യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ പുറത്താക്കിയ വമ്പുമായാണ് അവര്‍ വരുന്നത്.

കാനഡ മുന്‍പ് കളിച്ച രണ്ട് തവണയും ഗ്രൂപ്പ് ഘട്ടം കടക്കാനുമായിട്ടില്ല. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കുകയായിരുന്നു. ആദ്യമായി കളിച്ച 2014ന് ശേഷം ആദ്യമായാണ് ബോസ്നിയ ഹെര്‍സഗോവിന ലോകകപ്പ് കളിക്കനെത്തുന്നത്.

ജെസെ മാര്‍ഷ് എന്ന പരിശീലകന് കീഴില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്ന കനേഡിയന്‍ ടീമിലെ കാരണവര്‍ 33 കാരനും 90 തവണ രാജ്യാന്തര ജേഴ്സിയണിഞ്ഞ ജൊനാഥന്‍ ഒസോറിയോയാണ്. പ്രതിരോധനിരയിലെ 20 കാരനായ ലൂക്ക് ഡി ഫൗഗെറോള്‍സാണ് ടീമിലെ പ്രായം കുറഞ്ഞ താരം. 25കാരനായ അല്‍ഫോസോ ഡേവീസാണ് ടീം നായകന്‍.

സാധ്യതാ ടീം: മാക്സിം ക്രെപ്യു, അലിസ്റ്റര്‍ ജോസ്റ്റണ്‍, ലൂക്ക് ഡി ഫൗഗെറോള്‍സ്, ഡെറക് കൊര്‍ണേലിയസ്, റിച്ചി ലാറിയ, ഇസ്മായേല്‍ കോനെ, സ്റ്റീഫന്‍ യൂസ്റ്റാക്വിയോ, ടാജോ ബുക്കാനന്‍, ലിയാം മില്ലര്‍, ജോനാഥന്‍ ഡേവിഡ്, സൈല്‍ ലാറിന്‍.

40കാരനായ സ്ട്രൈക്കര്‍ എഡിന്‍ സെക്കോയെ മുന്‍നിര്‍ത്തിയാണ് ബോസ്നിയ ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന നിരവധി താരങ്ങളാണ് സെര്‍ഗെജ് ബാര്‍ബെറസ് പരിശീലിപ്പിക്കുന്ന ടീമിന്റെ കരുത്ത്.

സാധ്യതാ ടീം: നിക്കോള വസില്‍ജ്, നിക്കോള കാറ്റിക്, താരിക് മുഹറെമോവിച്ച്, സീഡ് കൊളസിനാക്, എസ്മിര്‍ ബജ്രക്തരേവിച്ച്, ബെഞ്ചമിന്‍ താഹിറോവിച്ച്, ഇവാന്‍ സുന്‍ജിച്, അര്‍മിന്‍ ഗിഗോവിച്ച്, അമര്‍ മെമിക്, എര്‍മെഡിന്‍ ഡെമിറോവിച്ച്, എഡിന്‍ സെക്കോ.

 

Recent Posts