Article

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

Published by
കെ.ആര്‍. മോഹന്‍ദാസ്

ഭാരതത്തിന്റെ പരസ്യ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ടി.ഒ. ഫിലിപ്പ് വിട വാങ്ങുമ്പോള്‍ കേരളത്തിന്റെ സ്വന്തം പരസ്യക്കാരനാണ് യാത്ര ചൊല്ലുന്നത്. കേരളത്തിലെ പരസ്യരംഗചരിത്രത്തില്‍ ഒരു കാലഘട്ടത്തിന്റെ പേരായി ഓര്‍മ്മിക്കപ്പെടുന്ന സ്ഥാപനമായ കേരള പബ്ലിസിറ്റി ബ്യൂറോയുടെ അമരക്കാരനായിരുന്നു ടി.ഒ. ഫിലിപ്പ്.

മലയാള പരസ്യരംഗത്തിന് വ്യക്തിത്വവും വിശ്വാസ്യതയും നല്‍കിയ മഹത്തായ സാന്നിധ്യമായിരുന്നു ഫിലിപ്പ്. കേരള പബ്ലിസിറ്റി ബ്യൂറോയുടെ സ്ഥാപകരില്‍ ഒരാളായ ഫിലിപ്പ് 1939 ആഗസ്ത് 7ന് തട്ടാനിയത്ത് കുര്യന്‍ ഔസേപ്പിന്റെയും ഏലമ്മയുടെയും രണ്ടാമത്തെ മകനായി രാമമംഗലത്ത് ജനിച്ചു. 1964 ല്‍ ജേഷ്ഠസഹോദരനായ ടി.ഒ. കുര്യാക്കോസുമായി ചേര്‍ന്ന് കെപിബി സ്ഥാപിച്ചു. തങ്ങളുടെ പരസ്യ ഏജന്‍സിയുടെ പേരിനൊപ്പം കേരളം കൂടി ചേര്‍ത്തതിനു പിന്നില്‍ പരസ്യ രഹസ്യമുണ്ട്. കേരള കോണ്‍ഗ്രസ് ശക്തി പ്രാപിച്ചു വരുന്ന കാലമായിരുന്നു അന്ന്. 1973ല്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിയും കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജന്‍സിയായി കെപിബിയെ അംഗീകരിച്ചു. കേരളത്തിലെ പരസ്യമേഖലയില്‍ പ്രൊഫഷണല്‍ പരസ്യ സംസ്‌കാരം വളര്‍ത്തുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരില്‍ പ്രമുഖ സ്ഥാനമുള്ള ഫിലിപ്പ്, പ്രമുഖ ബ്രാന്‍ഡുകളുടെ പിറവിക്കു പിന്നിലെ പ്രേരകശക്തിയായിരുന്നു.

വേറിട്ട പരസ്യവാചകങ്ങളുടെ സൃഷ്ടാവായ എസ്.കെ. മൂര്‍ത്തിയെ കേരളത്തിന്റെ പരസ്യരംഗത്തിനു പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് ടി.ഒ. ഫിലിപ്പിനാണ്. കെപിബിയുടെ ക്രിയേറ്റീവ് ഡയറക്ടറായി ഒന്നരപ്പതിറ്റാണ്ടിലേറെ എസ്.കെ. മൂര്‍ത്തിയെന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ ഭീമ ജുവലേഴ്സിന്റെ ബാലന്‍, അയ്യപ്പാസിന്റെ, ‘അതൊരു ചെറിയ കടയല്ലേ… പുറത്തു നിന്നു നോക്കിയാല്‍ ചെറിയ കട അകത്ത് കയറിയാല്‍ വിശാലമായ ഷോറും’, ‘പാലാട്ട്, രുചി ലോകത്തെ സാമ്രാട്ട്’, സെന്റ് ജോര്‍ജ് കുടകളുടെ ‘മഴ.. മഴ.. കുട.. കുട..’ തുടങ്ങിയ പരസ്യ വാചകങ്ങള്‍ സ്വാമി എന്ന മൂര്‍ത്തിയുടെ സൃഷ്ടികളാണ്.

ഒരു പരസ്യവാചകം മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം പ്രചാരം നേടിയ അയ്യപ്പാസിന്റെ കഥ കെപിബിയുടെ പരസ്യമാജിക്കിന്റെ ഉദാഹരണമാണ്. കോട്ടയമെന്നു കേട്ടാലുടനെ അയ്യപ്പാസിന്റെ ചെറിയ കട പരസ്യത്തെപ്പറ്റി ആളുകള്‍ പറയുന്ന സ്ഥിതിയായി.

മിമിക്രി കലാകാരന്മാര്‍ തങ്ങളുടെ വേദികളില്‍ അയ്യപ്പാസ് പരസ്യം വിജയകരമായി ഉപയോഗിച്ചു തുടങ്ങിയതോടെ അത് ജനകീയമായി.

വ്യത്യസ്തതയും ആകര്‍ഷകത്വവും കെപിബിയുടെ പരസ്യങ്ങള്‍ക്കുണ്ടാവണമെന്ന് പിതാവിന് നിര്‍ബ്ബന്ധമുണ്ടായിരുന്നുവെന്ന് ടി.ഒ. ഫിലിപ്പിന്റെ മക്കളും കേരള പബ്ലിസിറ്റി ബ്യൂറോയുടെ ഡയറക്ടര്‍മാരുമായ ജയ്സണ്‍ ഫിലിപ്പും ജബിസണ്‍ ഫിലിപ്പും പറഞ്ഞു.

പരസ്യം വെറും വാണിജ്യ പ്രഖ്യാപനം മാത്രമല്ല, ആശയങ്ങളെയും സംസ്‌കാരത്തെയും ജനങ്ങളിലേക്ക് എത്തിക്കുന്ന കലാരൂപമാണെന്ന സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരും പരസ്യരംഗത്തുള്ളവരും പറയുന്നു.

കേരളത്തിലെ പരസ്യങ്ങള്‍ക്ക് വിശ്വാസ്യതയും വ്യക്തിത്വവും പുതുമയും നല്‍കിയ സാന്നിധ്യമായിരുന്നു ഫിലിപ്പ് സാര്‍ എന്നും പരസ്യരംഗത്തേക്ക് കടന്നുവന്ന പുതുതലമുറക്കാര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും ചാവറ അഡ്വര്‍ടൈസിങ് ചീഫ് എക്സിക്യൂട്ടിവും കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ ചീഫ് പേട്രണുമായ ജോസഫ് ചാവറ പറഞ്ഞു.