കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. നേരത്തെ രണ്ട് ജഡ്ജിമാർ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരാണ് നേരത്തെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. സാങ്കേതിക കാരണങ്ങളാലാണ് ഇരുവരും പിന്മാറിയത്. തുടർന്നാണ് ഹർജി മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചിലേക്ക് എത്തിയത്. പ്രോസിക്യൂഷൻ ഈ വിഷയത്തിൽ എന്ത് മറുപടി നൽകുമെന്നത് ഏറെ നിർണായകമാണ്. അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കുമോ അതോ പുതിയ സംഘം രൂപീകരിക്കാൻ തയാറാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കും.
മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹർജി നൽകിയത്. മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
















