Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതനെ രാത്രി വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍. കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാനും നീക്കം.

സുഗതനെതിരെ പന്ത്രണ്ട് കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അതില്‍ അഞ്ച് വധശ്രമകേസുകളാണ് ചുമത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ വി.കെ. പ്രശാന്ത് മണ്ഡലത്തില്‍ നടത്തിയ അഴിമതിക്കെതിരെ സുഗതന്റെ നേതൃത്വത്തില്‍ നിരന്തരം സമരം നടത്തിയിരുന്നു. ഈ സമരങ്ങള്‍ക്കെതിരെ എടുത്ത കേസുകളെല്ലാം കാപ്പ കേസില്‍ ഉള്‍പ്പെടുത്തി.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ സുഗതന്‍ വിജയിച്ചത് വി.കെ. പ്രശാന്തിനെ ഞെട്ടിച്ചിരുന്നു. കൂടാതെ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് പിന്നില്‍ സുഗതന്‍ പ്രധാന പങ്ക് വഹിച്ചെന്നാണ് വി.കെ. പ്രശാന്ത് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. അന്ന് മുതല്‍ എസ്എച്ച്ഒ വിപിനുമായി ചേര്‍ന്ന് സുഗതനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങി.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടിയുടെ മൈക്ക് രാത്രി 10 മണിക്ക് തന്നെ എസ്എച്ച്ഒ ഓഫ് ചെയ്യിപ്പിച്ചു. എന്നാല്‍ വി.കെ. പ്രശാന്തിന്റെ പ്രചരണ പരിപാടിയുടെ മൈക്ക് പത്ത് മണി കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിനെതിരെ എസ്എച്ച്ഒയുമായി സുഗതന്‍ വാക്ക് തര്‍ക്കമായി. അന്ന് എസ്എച്ച്ഒ പറഞ്ഞത് വാളമീനിനെ പിടിക്കുന്നത് പോലെ സുഗതനെ ഞാന്‍ പിടിക്കുമെന്ന്. അന്നത്തെ തിരക്കഥയാണ് വീട്ടുവളപ്പില്‍ വെടിവയ്‌പ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുഗതനെ പിടികൂടിയത്.

ആദ്യ കാപ്പ കേസില്‍ ജാമ്യം റദ്ദ് ചെയ്തത് നീട്ടിക്കിട്ടാന്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ രണ്ടാമത്തെ കാപ്പ കേസും ഉണ്ടെന്ന് കോടതിയെ അറിയിച്ച് ജാമ്യം റദ്ദ് ചെയ്യിക്കുകയായിരുന്നു. രണ്ടാമത്തെ കാപ്പ നോട്ടീസ് സുഗതനെ അറിയിച്ചിരുന്നുമില്ല.

വട്ടിയൂര്‍ക്കാവില്‍ സിപിഎം തോറ്റതോടെ കോര്‍പറേഷന്‍ ഭരണത്തെ എങ്ങനെ അട്ടിമറിക്കാമെന്ന നീക്കവും മുന്‍ മേയര്‍ കൂടിയായ വി.കെ. പ്രശാന്ത് തുടങ്ങി. അതിലേയ്‌ക്ക് വേണ്ടിയും സുഗതനെ കുടുക്കുകയായിരുന്നു. കാപ്പ കേസില്‍ ജയിലില്‍ ആയതോടെ കൗണ്‍സില്‍ യോഗത്തില്‍ എത്താന്‍ സാധിക്കില്ലെന്നും ഇതോടെ സുഗതന്‍ പുറത്താവുകയും അംഗ ബലത്തില്‍ ബിജെപിയും പ്രതിപക്ഷവും തുല്യമാകുന്നതോടെ ഭരണ പ്രതിസന്ധി സൃഷ്ടിക്കാമെന്നും കരുതുന്നു.

ഇതിനിടെ വീടുകയറി സ്ത്രീകളെ മര്‍ദിച്ച കേസില്‍ സുഗതന്റെ ഭാര്യ ഇന്നലെ കന്റോണ്‍മെന്റ് എസിക്ക് പരാതി നല്‍കി. രാവിലെ നല്‍കിയ പരാതിയില്‍ ഉച്ചയോടെ മൊഴിയെടുക്കാന്‍ പോലീസ് എത്തുമെന്ന് അറിയിച്ചിരുന്നു. പോലീസ് എത്താത്തതിനെ തുടര്‍ന്ന് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി കാണാനില്ലെന്നായിരുന്നു മറുപടി. ഇതോടെ വീണ്ടും പരാതി നല്‍കേണ്ടതായി വന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയ സുഗതനെ ഇന്നലെ വിയ്യൂരിലേക്ക് മാറ്റി.