കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടി എംപിയുമായ അഭിഷേക് ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജി. തന്നെയോ അതോ അഭിഷേക് ബാനർജിയെയോ, ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണമെന്ന് കല്യാൺ ബാനർജി വ്യക്തമാക്കി. അഭിഷേക് ബാനർജിയില്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് മമത കരുതുന്നതെങ്കിൽ, താൻ പാർട്ടിയിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട വ്യാജ ഒപ്പ് കേസിലും അതുമായി ബന്ധപ്പെട്ട സി.ഐ.ഡി പരിശോധനാ നടപടികളിലും അഭിഭാഷകനായി ഹാജരാകാനിരുന്നതിനിടെ അവസാന നിമിഷം തന്നെ മാറ്റിയതായി കല്യാൺ ബാനർജി ആരോപിച്ചു. ഇത് തനിക്ക് അപമാനകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മമതാ ദീദിക്കൊപ്പമാണ്. പക്ഷേ ഇനി അവർ തീരുമാനിക്കണം. അർധരാത്രിയിലാണ് എന്നെ മാറ്റിയതായി അറിയിച്ചത്. മുതിർന്നവരെ ബഹുമാനിക്കാൻ അഭിഷേകിന് അറിയില്ല. അഭിഷേക് ഒരിക്കലും എന്നില്‍ വിശ്വസിച്ചിട്ടില്ല, ഒരിക്കലും ചെയ്യുകയുമില്ല. ആരാണ് അയാള്‍, അഹങ്കാരിയായ മനുഷ്യന്‍ . അദ്ദേഹം കാരണം പാർട്ടി തകർന്നിരിക്കുകയാണ്’ – കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
നേരത്തെ അഭിഷേക് ബാനർജിയ്‌ക്ക് നേരെയുണ്ടായ ആക്രമങ്ങളിലും തൃണമൂൽ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് കല്യാൺ ബാനർജി തന്നെ അഭിഷേകിനെതിരെ രംഗത്തെത്തിയത്.
















