നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംഭവിച്ച കനത്ത പരാജയത്തെ സംബന്ധിച്ച് മുന്നണിയെ നയിക്കുന്ന സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കള്ളം പറച്ചിലും കാപട്യ പ്രകടനവും തുടരുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഇതിന് തെളിവാണ്. ഇത് കുറ്റസമ്മതമായെടുത്ത് ഇനിയങ്ങോട്ട് സിപിഎം തിരുത്താന്‍ പോവുകയാണെന്ന് വിലയിരുത്തുന്നത് സിപിഎമ്മിന്റെ കാപട്യത്തെ തിരിച്ചറിയാത്തവരോ അതിന് കൂട്ടുനില്‍ക്കുന്നവരോ ആണ്. പത്ത് വര്‍ഷം പിണറായി നയിച്ച സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസന പദ്ധതികളും ജനക്ഷേമവും നടത്തിയ ഒന്നാണെന്നും, ഇതിനോട് ജനങ്ങള്‍ക്ക് പൊതുവെ മതിപ്പാണെന്നും, തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്നും എം.വി.ഗോവിന്ദന്‍ പറയുന്നത് സാമാന്യബോധമുള്ള സിപിഎമ്മുകാര്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അതല്ല, ഈ പറയുന്നതാണ് സത്യമെങ്കില്‍ എന്തുകൊണ്ട് സിപിഎം തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഗോവിന്ദന്‍ മറുപടി പറയണം.
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സിപിഎം നേതാക്കള്‍ പലരും നടത്തിക്കൊണ്ടിരിക്കുന്ന ന്യായീകരണങ്ങളും വിശദീകരണങ്ങളും പിണറായി വിജയനെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. പരാജയത്തിന് ഉത്തരവാദിയായി ആരെയെങ്കിലും ഒരാളെ ചൂണ്ടിക്കാണിക്കാമെങ്കില്‍ അത് പിണറായിയാണ്. എന്നാല്‍ പിണറായിയുടെ അനുചരന്മാരും വിധേയന്മാരുമായി പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇത് അംഗീകരിക്കുന്നില്ല. ഈ സത്യം അംഗീകരിച്ചാല്‍ പിണറായിക്ക് പ്രതിപക്ഷനേതാവാകാന്‍ കഴിയുമായിരുന്നില്ല എന്നതാണ് വസ്തുത. സിപിഎമ്മില്‍ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കാതിരുന്നതും ഇതുകൊണ്ടാണ്. സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നുവത്രേ. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ?ഗോവിന്ദനും എതിരായ വിമര്‍ശനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. വ്യക്തിപരവും നയപരവുമായ വീഴ്ചകള്‍ മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, നിലവിലെ റിപ്പോര്‍ട്ടുമായി കീഴ്ഘടകങ്ങളിലേക്ക് ചെല്ലാനാകില്ലെന്നും, തിരുത്ത് വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടതിനാല്‍ മനസ്സില്ലാമനസ്സോടെ ചില തിരുത്തലുകള്‍ വരുത്തുകയായിരുന്നുവത്രേ. ഇതാണ് ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറഞ്ഞത്.
തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ പ്ലീനം (പ്രത്യേക സമ്മേളനം) വിളിക്കണമെന്ന് പാ
ര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യം അംഗീകരിച്ചില്ല. ഇതിനുപകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുക്കുന്ന വിശാല സംസ്ഥാന സമിതി ആഗസ്തില്‍ ചേരുമത്രേ. പാര്‍ട്ടിയില്‍ നേതൃമാറ്റം ഉടനുണ്ടാകില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഭവിച്ച അപാകതകളാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും പറ്റിയ തെറ്റുകളുടെ ഭൂരിഭാഗത്തിന്റെയും കാരണമെന്ന് പാര്‍ട്ടി പറയുമ്പോഴും പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നര്‍ത്ഥം. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കണക്കിലെടുത്താല്‍ പിണറായിക്ക് പ്രതിപക്ഷ നേതാവാകാന്‍ കഴിയില്ല. അധികാരമില്ലാതെ ഒരു ദിവസം പോലും കഴിയാന്‍ പറ്റാത്തയാളാണ് താനെന്ന് പിണറായിക്കും അറിയാം. സാമ്പത്തിക തട്ടിപ്പ് കേസില്‍ മകള്‍ വീണാ വിജയനെത്തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വീട് റെയ്ഡ് ചെയ്യുന്നത് എന്തിനെന്നാണല്ലോ സിപിഎം നേതാക്കള്‍ ചോദിച്ചത്.
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനകീയ അടിത്തറയ്‌ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സിപിഎമ്മിലെ എം.വി.ഗോവിന്ദന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. 40 ശതമാനം വോട്ട് കിട്ടിയത്രേ. മുഖമടിച്ചു വീണിട്ടും മീശയില്‍ മണ്ണായില്ലെന്ന് പറയുന്നതുപോലെയാണിത്. മൂന്നര പതിറ്റാണ്ട് കാലം ഭരിച്ച ബംഗാളില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോഴും ഇതേ വാദം തന്നെയാണ് സിപിഎം പറഞ്ഞത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ലോകം കണ്ടതാണ്. പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എപോലും ഇല്ലാത്ത സ്ഥിതിവന്നു. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്. ഇക്കാര്യം ഓര്‍ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ ഭയക്കുകയാണ്. ഈ ഭയം മറച്ചുപിടിച്ചു കൊണ്ടാണ് ഓരോരോ ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളും നടത്തുന്നത്. സ്വര്‍ണ്ണക്കൊള്ളയും അയ്യപ്പ സംഗമവും വെള്ളാപ്പള്ളി ബന്ധവും സംബന്ധിച്ച് സിപിഎം നേതാക്കള്‍ ജനങ്ങളെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പഴയതുപോലെ ഇതൊന്നും ഇനി വിജയിക്കാന്‍ പോകുന്നില്ല. അനിവാര്യമായ പതനമാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്.
















