തിരുവനന്തപുരം: റോഡിലൂടെ മുട്ടിലിഴഞ്ഞുനീങ്ങിയ ചോരക്കുഞ്ഞിന് രക്ഷകരായി മാറിയ ബസ് ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. പുതിയിടത്തുപറമ്പ് – ഫറോക്ക് റൂട്ടിലോടുന്ന ‘സഫാ മർവ’ ബസിലെ ഡ്രൈവർ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവരെയാണ് മോട്ടോർ വാഹന വകുപ്പ് അഭിനന്ദിച്ചത്.
സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയും ചെയ്ത ശ്രീരാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം പാലിക്കേണ്ട മനോഭാവമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിലിൽ രാവിലെ എട്ടരയോടെ ആണ് സംഭവം.
നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവർ രാമചന്ദ്രൻ ബസ് നിർത്തുകയായിരുന്നു. ബസിൽനിന്ന് ഇറങ്ങിയ കണ്ടക്ടർ നവാസ് കുഞ്ഞിനെ കൈയിൽ എടുത്ത് വീട്ടിൽ ഏൽപ്പിച്ചതോടെ വലിയ അപകടം ഒഴിവായി. ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ രംഗം പുറംലോകം അറിയുന്നത്.
നടുറോഡിൽ കുഞ്ഞ് ഇരിക്കുന്നതും ബസ് നിർത്തിയതിന് പിന്നാലെ കണ്ടക്ടർ ഇറങ്ങിച്ചെന്ന് കുട്ടിയെ കൈയിലെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കുഞ്ഞിനെ കണ്ടപ്പോൾ അമ്പരന്നെന്നും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്നും ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും പറഞ്ഞു. കുട്ടിയുമായി വീട്ടുകാരുടെ അടുത്തെത്തിയപ്പോൾ അവരും അമ്പരന്നുപോയി. വീടിന്റെ ഗേറ്റ് തുറന്നുകിടന്നതുകൊണ്ടാകാം കുട്ടി മുട്ടിൽ ഇഴഞ്ഞുവന്നതെന്നും അവർ പറഞ്ഞു.
















