ഹൈദരാബാദ്: ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ് ഇന്ത്യയാകെ കയ്യടി നേടുകയാണ്. ഹൈദരാബാദ് നഗരത്തിലെ അനാശാസ്യം നടക്കുന്ന പബ്ബില്‍ നടത്തിയ റെയ്ഡിനാണ് ഈ കയ്യടി. റെയ്ഡിന് മുന്‍പ് സാരിയുടുത്ത സാദാ സ്ത്രീയായി പബ്ബിനുള്ളില്‍ കടന്നു ചെന്ന് വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മനസ്സിലായ ഉടന്‍ പുലര്‍ച്ചെ തന്നെ റെയ്ഡ് നടത്തി അറസ്റ്റ്.
കൂകട്ട്പള്ളി കെ.പി.എച്ച്.ബി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ പബ്ബായ ‘കിങ്‌സ് ആൻഡ് ക്വീൻസ്’ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെയാണ് പോലീസ് ഇപ്പോൾ വലയിലാക്കിയിരിക്കുന്നത്. സിനിമാ സ്റ്റൈലിൽ വനിതാ ഐപിഎസ് ഓഫീസർ നടത്തിയ അണ്ടർകവർ ഓപ്പറേഷനൊടുവിലാണ് പബ്ബിന്റെ തനിനിറം പുറത്തായത്.
പബ്ബിൽ അനാശാസ്യ പ്രവർത്തനങ്ങളും വൻതോതിൽ നിയമലംഘനങ്ങളും നടക്കുന്നതായി കൂകട്ട്പള്ളി സോൺ ഡിസിപി രീതി രാജ് ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വെറും ഒരു സാധാരണ ഉപഭോക്താവെന്ന വ്യാജേന സാധാരണ വേഷം ധരിച്ചാണ് ഡിസിപി പബ്ബിനുള്ളിൽ പ്രവേശിച്ചത്. പബ്ബിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഉള്ളിൽക്കയറിയ ഓഫീസർ, അവിടെ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് വെളുപ്പിനെ പോലീസ് സംഘം പബ്ബ് വളഞ്ഞ് മിന്നൽ റെയ്ഡ് നടത്തി.
പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരിൽ നിന്ന് വൻ തുക ഈടാക്കുന്നതിനുമായി സ്ത്രീകളെ ഇവിടെ ദുരുപയോഗം ചെയ്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പുക, സമയപരിധി കഴിഞ്ഞും പബ്ബ് പ്രവർത്തിപ്പിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ യാതൊരുവിധ അനുമതി പത്രവും ഇല്ലാതെയാണ് ഈ പബ്ബ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. റെയ്ഡിനെത്തുടർന്ന് പബ്ബിലെ ജീവനക്കാരായ 4 സ്ത്രീകളും 5 പുരുഷന്മാരും ഉൾപ്പെടെ 9 പേരെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















