India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്‍റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 2004 മുതല്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് നടത്തിയ 54 യാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹമാണെന്നും ഈ യാത്രകള്‍ എന്തിന്, എവിടേക്ക് എന്നീ സിആര്‍പിഎഫിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഗാന്ധി കുടുംബം ഒഴിഞ്ഞുമാറുകയാണെന്നും ആരോപണം. വിവരാകാശരേഖപ്രകാരം ഈ ആറ് യാത്രകളെക്കുറിച്ച് വിശദീകരണം തേടിയിട്ടും ഗാന്ധി കുടുംബമോ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തിയ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ യാത്രകള്‍ കോടികള്‍ ചെലവഴിച്ചുള്ള ധൂര്‍ത്തായിരുന്നുവെന്നും ആരോപണമുണ്ട്.

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫിനെ അറിയിക്കേണ്ടതുണ്ട്. അതാണ് ഗാന്ധി കുടുംബം മറച്ചുപിടിക്കുന്നത്. എവിടേക്കാണ് വിദേശയാത്ര പോകുന്നത്?ആരാണ് ഈ യാത്രയുടെ സ്പോണ്‍സര്‍? എന്തിനാണ് പോകുന്നത്? ഇതിനെല്ലാം ഉത്തരം നല്‍കണം.

യാത്ര വെറും ധൂര്‍ത്ത്; ഈ പണം എവിടെ നിന്ന്?

മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ അറിയപ്പെടുന്ന വരുമാനങ്ങളുമായി 2004 ന് ശേഷം നടത്തിയ യാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.എന്നതാണ് മറ്റൊരു വിമര്‍ശനം. 2019ലും 2020ലും ഇദ്ദേഹം ചെലവഴിച്ചത് 4.6 കോടി രൂപയാണ്. ഇക്കാലയളവില്‍ രാഹുലിന്റെ വരുമാനം. 1 കോടി 29 ലക്ഷം രൂപയാണ്. 2015ല്‍ തെക്ക് കഴിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ട്രിപ്പില്‍ ഇദ്ദേഹം മുടക്കിയത് 4.5 കോടി രൂപയാണ്. ആ സമയത്ത് ഒരു വര്‍ഷത്തെ രാഹുലിന്റെ വരുമാനം 86 ലക്ഷം രൂപ മാത്രമാണ്.

ആറ് ട്രിപ്പുകള്‍ ദുരൂഹം

2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ ആറ് ട്രിപ്പുകളാണ് ദുരൂഹമായി തുടരുന്നത്. എവിടേയ്‌ക്ക്, എന്തിന് എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയുന്നില്ല. ഈ യാത്രകള്‍ക്ക് പുറപ്പെടും മുന്‍പ് ഇതേക്കുറിച്ച് സിആര്‍പിഎഫിന് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആറ് യാത്രകള്‍ എങ്ങോട്ടാണ് എന്നത് ചോദിച്ച് സിആര്‍പിഎഫ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും വിശദീകരണം തേടി കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി പേര്‍ വിവരാവകാശപ്രകാരവും വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

ഇദ്ദേഹത്തിന്റെ ഈ യാത്രയുടെ ഉദ്ദേശ്യം എന്താണ്?

യുകെ, യുഎസ്, ജര്‍മ്മനി,വിയറ്റ് നാം, കമ്പോഡിയ, സിംഗപ്പൂര്‍, ബഹറിന്‍, മാലിദ്വീപ്, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇതുവരെയും രാഹുല്‍ ഗാന്ധി പോയിട്ടില്ല. ഈ പത്ത് രാജ്യങ്ങളില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കാരണം ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ക്ക് വേണ്ടിയാണ് രാഹുല്‍ പല വിദേശയാത്രകളും നടത്തിയിട്ടുള്ളത്. ഇത്തരം യാത്രകളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പ്രസംഗങ്ങളാണ്. ഇവിടെ നിന്നും ഒരുക്കുന്ന അജണ്ടകളാണ് പിന്നീട് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഒരു തവണ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചത് തന്നെ ഇലാന്‍ ഒമര്‍ എന്ന ഡമോക്രാറ്റ് പാര്‍ട്ടി നേതാവിനെ കാണാനാണ്. കശ്മീരില്‍ മോദി സര്‍ക്കാര്‍ 370 ആം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് ഇലാന്‍ ഒമര്‍. കശ്മീര്‍ എന്നത് ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നമാണെന്ന് പ്രഖ്യാപിച്ച നേതാവുമാണ് ഇലാന്‍ ഒമര്‍.

രാഹുല്‍ പോയ ഈ പത്ത് രാജ്യങ്ങളില്‍ വന്‍തോതില്‍ മാഫിയ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. ഒമാനില്‍ മാത്രം നാലോ അഞ്ചോ തവണ രാഹുല്‍പോയിട്ടുണ്ട്. ഈ ഒമാനില്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറന്‍റ് ഉടമയ്‌ക്ക് ഒരു ചൈനീസ് കമ്പനിയുമായി അടുത്ത ബന്ധമുള്ലതായും പറയുന്നു. ഇന്ത്യയെ തന്ത്രപ്രധാനശക്തിയാക്കി മാറ്റുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ചൈന രാഹുല്‍ഗാന്ധിയിലൂടെ ശ്രമിക്കുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതില്‍ ഈ ചൈനീസ് കമ്പനിയ്‌ക്കും ഒരു റോള്‍ ഉള്ളതായി പറയുന്നു. കേരളത്തിലുള്‍പ്പടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പൊടുന്നനെ ഗ്രേറ്റ് നിക്കോബാര്‍ സന്ദര്‍ശിക്കുകയും ഇവിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പദ്ധതിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായി തിരിച്ചടിക്കുകയും ചെയ്തതിന് പിന്നില്‍ ചൈനയുമായുള്ള രഹസ്യഇടപാടുണ്ടോ എന്ന ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്.

യാത്രകള്‍ക്ക് ചെലവാക്കിയത് 60 കോടി രൂപ

2004 മുതല്‍ 2026വരെ നടത്തിയ 54 യാത്രകള്‍ക്കായി രാഹുല്‍ ഗാന്ധി ചെലവഴിച്ചിട്ടുള്ളത് 60 കോടി രൂപയാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ പ്രഖ്യാപിച്ച സ്വത്തും രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ സ്വത്തും തമ്മില്‍ പൊരുത്തക്കേടും ആരോപിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപിത സ്വത്ത് പത്ത് കോടി രൂപയാണ്.ഇത് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യയിലുള്ള ഭൂമി, കമ്പനി ഓഹരികള്‍, നിക്ഷേപം എന്നിവ കണക്കിലെടുത്തുള്ളതാണ്. പക്ഷെ ഇറ്റലിയിലെ സര്‍ദിനോയില്‍ രാഹുല്‍ഗാന്ധിക്ക് വലിയ വിലകൂടിയ ബംഗ്ലാവുള്ളതായി പറയുന്നു. സ്വിസ് ബാങ്കിലും വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ട്. .

 

Recent Posts