അറിയാതെയാണെങ്കിലും റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘അധികം പേര്‍ സഞ്ചരിക്കാത്ത പാത’ എന്ന ആശയത്തില്‍ വിശ്വസിക്കുന്നയാളാണ് നരേന്ദ്ര മോദി. അദ്ദേഹം തിരഞ്ഞെടുത്ത ആ വ്യത്യസ്തമായ പാത തന്നെയാണ് ഇന്ന് ഭാരതത്തിലുണ്ടായ എല്ലാ മാറ്റങ്ങള്‍ക്കും കാരണം.
ജവഹര്‍ലാല്‍ നെഹ്‌റുവിലൂടെയും നരേന്ദ്ര മോദിയിലൂടെയും പ്രധാനമന്ത്രിപദം രണ്ട് വ്യത്യസ്ത യുഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിഭജനത്തിന് ശേഷം പരമാധികാരം നേടിയ, ദുര്‍ബലമായ ഒരു രാജ്യത്തെയാണ് നെഹ്‌റു നയിച്ചതെങ്കില്‍; വിപുലമായ ഡിജിറ്റല്‍ ശൃംഖലകളുള്ള, കടുത്ത മത്സരങ്ങളുള്ള, ആഗോള പ്രതിസന്ധികളെ നേരിടുന്ന ഒരു ജനാധിപത്യ രാജ്യത്തെയാണ് മോദി ഭരിക്കുന്നത്. ഭരണപരമായ ആവശ്യങ്ങള്‍ എത്രത്തോളം വിപുലമായെന്നും, പദ്ധതി നടപ്പാക്കലില്‍ മോദിയുടെ ഭരണം കൂടുതല്‍ സ്വാധീനം ചെലുത്തിയത് എന്തുകൊണ്ടാണെന്നും ഇരുവരുടെയും നേതൃത്വശൈലിയിലെ വൈരുധ്യങ്ങള്‍ വ്യക്തമാക്കുന്നു.
മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയിലുള്ള സ്ഥാപന നിര്‍മാണത്തിലും, സര്‍ക്കാര്‍ നിയന്ത്രിത സമ്പദ് വ്യവസ്ഥയിലുമാണ് നെഹ്‌റുവിന്റെ ഭരണ തത്വചിന്ത കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് അത് അനുയോജ്യമായിരുന്നെങ്കിലും, കേന്ദ്രീകൃത നിയന്ത്രണം ജനങ്ങളെ ഭരണത്തില്‍ പങ്കാളികളാക്കുന്നതിന് പകരം വെറും ഗുണഭോക്താക്കളാക്കി ഒതുക്കി. എന്നാല്‍ മോദി ഈ യുക്തിയെ തിരുത്തിക്കുറിച്ചു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്നം’ എന്ന മുദ്രാവാക്യത്തിലൂടെ ഭരണത്തെ അദ്ദേഹം ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റി. ബാങ്ക് അക്കൗണ്ടുകള്‍, ഡി.ബി.ടി, കുറഞ്ഞ നിരക്കിലുള്ള പാചകവാതകം, ഭവനനിര്‍മാണം, ശൗചാലയങ്ങള്‍, ദ്രുതഗതിയിലുള്ള റോഡ് നിര്‍മാണം എന്നിവയിലൂടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഓരോ കുടുംബത്തിലും നേരിട്ടെത്തിച്ചു. താഴേത്തട്ടില്‍നിന്നുള്ള ഈ ജനകീയവല്‍ക്കരണം മികച്ച ഫലങ്ങള്‍ക്കൊപ്പം ജനങ്ങളുടെ വിശ്വാസവും വര്‍ധിപ്പിച്ചു.
സാമ്പത്തികമായി നോക്കുകയാണെങ്കില്‍, നെഹ്‌റുവിന്റെ മാതൃക അടിസ്ഥാന വ്യവസായങ്ങളെ വളര്‍ത്തിയെങ്കിലും പിന്നീട് അത് ‘ഹിന്ദു വളര്‍ച്ചാനിരക്കില്‍’ (ഏകദേശം 3.5%) ഒതുങ്ങിപ്പോയി. എന്നാല്‍ കോവിഡ്-19, പണപ്പെരുപ്പം, ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ ഉലഞ്ഞ പതിറ്റാണ്ടിലും ശരാശരി 6.57% വളര്‍ച്ചയോടെ മോദിയുടെ ഭാരതം ആഗോള വളര്‍ച്ചായന്ത്രമായി പ്രവര്‍ത്തിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിലും ഈ മാറ്റം ദൃശ്യമാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയ്‌ക്ക് അടിത്തറയിട്ട ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് തുടങ്ങിയ കരുത്തുറ്റ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് നെഹ്‌റുവാണെങ്കില്‍, മോദിയുടെ പതിറ്റാണ്ട് ഇവയുടെ വന്‍തോതിലുള്ള വിപുലീകരണത്തിന് മുന്‍ഗണന നല്‍കി. മികച്ച നിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഐ.ഐ.ടികളുടെ എണ്ണം 23 ആയും, ഐ.ഐ.എമ്മുകള്‍ 21 ആയും, എയിംസുകള്‍ 23 ആയും വര്‍ധിപ്പിച്ചു.
വിദേശനയത്തിലും തന്ത്രത്തിലും പ്രകടമായ വ്യതിയാനമുണ്ട്. നെഹ്‌റുവിന്റെ ചേരിചേരാനയം ധാര്‍മിക നേതൃത്വത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍, മോദിയുടെ ബഹുതല-ചേരിചേരാനയം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. അമേരിക്ക, റഷ്യ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായി ഒരേസമയം ഇടപഴകി, ഭാരതത്തിന്റെ വിപണിയും സാങ്കേതികവിദ്യാ ആവശ്യങ്ങളും പ്രവാസി സമൂഹത്തിന്റെ സ്വാധീനവും വിദേശനയ വിലപേശല്‍ ശേഷിയാക്കി മാറ്റാന്‍ ഇതിലൂടെ സാധിച്ചു. ഇന്ന് ഭാരതം ആഗോള സംഭവവികാസങ്ങളോട് പ്രതികരിക്കുകയും ഡിജിറ്റല്‍ പൊതുസൗകര്യങ്ങള്‍, അന്താരാഷ്‌ട്ര സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ആഗോള അജണ്ടകള്‍ രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കുവഹിക്കുകയും ചെയ്യുന്നു.
സുരക്ഷാ രംഗത്തും വലിയ പരിവര്‍ത്തനങ്ങളുണ്ടായി. ഒന്നാമത്തെ ഭാരതം-പാക് യുദ്ധം മുതല്‍ 1962-ലെ ചൈനീസ് യുദ്ധം വരെയുള്ള സംഘര്‍ഷങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു നെഹ്‌റുവിന്റെ കാലഘട്ടം. എന്നാല്‍, അസ്ഥിരമായ അയല്‍പക്ക അന്തരീക്ഷത്തിലും കൃത്യമായ പ്രതിരോധത്തിലൂടെയും അളന്നുതൂക്കിയുള്ള മറുപടികളിലൂടെയും പൂര്‍ണതോതിലുള്ള യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ മോദിയുടെ നയങ്ങള്‍ക്ക് സാധിച്ചു. ഇത് ആഭ്യന്തര നവീകരണം പുരോഗമിക്കുമ്പോള്‍തന്നെ സുരക്ഷാ അന്തരീക്ഷത്തെ കൂടുതല്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിച്ചു.
ഭക്ഷ്യഭദ്രതയിലാണ് രാജ്യം കൈവരിച്ച വളര്‍ച്ച ഏറ്റവും പ്രകടം. സ്വാതന്ത്ര്യാനന്തര കാലത്തെ ‘കപ്പല്‍വഴി വരുന്ന ധാന്യങ്ങളെ ആശ്രയിച്ചിരുന്ന’ അവസ്ഥയില്‍നിന്ന്, ഇന്ന് രാജ്യം റെക്കോര്‍ഡ് സംഭരണത്തിലേക്കും ഡിജിറ്റല്‍ പി.ഡി.എസ് വിതരണത്തിലേക്കും വളര്‍ന്നു. പി.എം ഗരീബ് കല്യാണ്‍ അന്ന യോജനയിലൂടെ 80 കോടിയോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ധാന്യം നല്‍കുമ്പോള്‍തന്നെ, ഭാരതം പ്രധാന കാര്‍ഷിക കയറ്റുമതിക്കാരായി നിലകൊള്ളുന്നു.
പരിസ്ഥിതി, നാഗരികത എന്നിവയുടെ സംരക്ഷണത്തിലും മോദി യുഗം സവിശേഷമാണ്. കടുവ സങ്കേതങ്ങളുടെയും റാംസര്‍ പ്രദേശങ്ങളുടെയും വിപുലീകരണത്തിനും ചീറ്റപ്പുലികളുടെ പുനരവതരണത്തിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. ഈ പാരിസ്ഥിതിക വികാസത്തിന് സമാന്തരമായി ക്ഷേത്രങ്ങളുടെ നവീകരണം, സാംസ്‌കാരിക നയതന്ത്രം എന്നിവയിലൂടെ രാജ്യത്തിന്റെ തനതുസ്വത്വത്തെ ദേശീയ ആത്മവിശ്വാസത്തിനുള്ള ഉണര്‍വാക്കി മാറ്റി.
നെഹ്‌റുവിന്റെ പൈതൃകം രാജ്യത്തിന്റെ അടിത്തറയാണ്; പരമാധികാരം, പാര്‍ലമെന്ററി സംസ്‌കാരം, ശാസ്ത്രബോധം, സ്ഥാപനങ്ങളുടെ തുടക്കം എന്നിവയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ മോദി ആ അടിത്തറയെ കോടിക്കണക്കിന് ജനങ്ങളിലേക്ക് അളക്കാവുന്ന കൃത്യമായ ഫലങ്ങളോടെ എത്തിക്കുന്ന സംവിധാനങ്ങളാക്കി മാറ്റി. ഒന്നാമത്തെ നേതൃത്വം രാജ്യത്തിന്റെ ചട്ടക്കൂട് നിര്‍മിച്ചപ്പോള്‍; രണ്ടാമത്തെ നേതൃത്വം അതിന്റെ പിഴവുകള്‍ തീര്‍ത്ത് അടിത്തറ ശക്തമാക്കുകയും ഹൈവേകളും ഡിജിറ്റല്‍ സംവിധാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും രാജ്യത്തിന്റെ വെളിച്ചം ലോകത്തിനു മുന്നില്‍ പ്രകാശിപ്പിക്കുകയും ചെയ്തു.
















