ബിലാസ്പൂർ : ഹിമാചൽ പ്രദേശ് ബിലാസ്പൂരിലെ ഗുമർവിനിലുള്ള ഗ്രാമത്തിൽ, മതപരിവർത്തനം നടത്താനെത്തിയ ക്രിസ്ത്യൻ മിഷനറിമാരെ തടഞ്ഞ് നാട്ടുകാർ . ക്രിസ്ത്യൻ മതം സ്വീകരിച്ചാൽ ആദ്യം 5 ലക്ഷം രൂപയും പിന്നീട് മാസം തോറും 5000 രൂപയുമാണ് വാഗ്ദാനം ചെയ്തത്. ഇതിനെ എതിർത്ത ഗ്രാമവാസികൾ പൊലീസിൽ പരാതിയും നൽകി .
ഈ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസിലെ പ്രധാന പ്രതി രാജ്കുമാർ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത രാജ്കുമാർ പണം വാഗ്ദാനം ചെയ്ത് മറ്റുള്ളവരെയും മതം മാറ്റിക്കാനുള്ള ശ്രമത്തിലാണ്.
ഗ്രാമത്തിലെ താമസക്കാരനായ സന്ദീപ് കുമാറാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം പോലീസിൽ പരാതി നൽകിയത് . മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും തന്നെ സമീപിച്ച് മതം മാറാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പരാതിയിൽ പറയുന്നു. ആറ് പേരിൽ ഒരാൾ രാജ്കുമാർ ആയിരുന്നു. തന്നോടും കുടുംബത്തോടും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടു. പകരമായി തനിക്ക് 5 ലക്ഷം രൂപയും പ്രതിമാസം 5,000 രൂപയും വാഗ്ദാനം ചെയ്തു. ഓഫർ നിരസിച്ചപ്പോൾ, സംഘം ഹിന്ദുമതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും തന്നെ വാക്കാൽ അധിക്ഷേപിച്ചതായും സന്ദീപ് പറഞ്ഞു. തുടർന്ന് അദ്ദേഹം ഗുമർവിൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
തന്റെ ഭാര്യയെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഹവാൻ പ്രദേശത്തുനിന്നുള്ള രവി കുമാറും , പോലീസിൽ പരാതി നൽകി. തന്റെ മുഴുവൻ കുടുംബത്തെയും ഇപ്പോൾ മതപരിവർത്തനം ചെയ്യാൻ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഴോളം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















