ടിവികെ പാർട്ടി അധികാരത്തിൽ വരികയും വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതോടെ വലിയ പ്രതീക്ഷയിലാണ് തമിഴ്നാട് ജനത. മറ്റ് സംസ്ഥാനങ്ങളെല്ലാം ഉറ്റുനോക്കുന്നതും തമിഴ്നാട്ടിലേക്കും അവിടെ ഓരോ ദിവസവും നടക്കുന്ന പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളിലേക്കുമാണ്. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ഉണ്ടായ ആദ്യ വിവാദം താരം തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രവചിച്ച ജ്യോതിഷിയായ റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി വിജയ് നിയമിച്ചു എന്നതായിരുന്നു.
ഇത് ചർച്ചയായതോടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിയമനം റദ്ദാക്കുകയും ചെയ്തു. മാത്രമല്ല വിജയിയുടെ മതവിശ്വാസങ്ങളും ജനത്തിന് ഇടയിൽ ചർച്ചയായി. ഇപ്പോഴിതാ തന്റെ വിശ്വാസ കാഴ്‌ച്ചപ്പാടുകളെ കുറിച്ച് മുമ്പ് നടൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
താരത്തിന്റെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യനുമാണ്. വിജയ് അച്ഛന്റെ മതമാണ് സ്വീകരിച്ചത്. എന്നിരുന്നാലും എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും താരം ബഹുമാനിക്കാറുണ്ട്. എന്റെ അമ്മയും ഗായികയുമായ ശോഭ ഹിന്ദു മതവിശ്വാസിയും അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ ക്രിസ്ത്യൻ മതവിശ്വാസിയുമാണ്. അവർ പരസ്പരം പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇവിടെ പോകരുത്, അവിടെ പോകരുത് എന്നൊന്നും പറഞ്ഞ് അവർ എനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്റെ മക്കളോടും ഞാൻ അതുപോലെയാണ് പെരുമാറുന്നതെന്നും വിജയ് പറഞ്ഞു. ബീസ്റ്റ് സിനിമയുടെ റിലീസ് അടുത്തപ്പോൾ സംവിധായകൻ നെൽസണിന് നൽകിയ അഭിമുഖത്തിലും തന്റെ ദൈവ വിശ്വാസത്തെ കുറിച്ച് വിജയ് സംസാരിച്ചിരുന്നു.
വിജയിയെ കുറിച്ച് ആരാധകർക്ക് അറിയാത്ത കാര്യങ്ങളും നെൽസൺ അന്ന് സംസാരിച്ചിരുന്നു. അന്ന് ഷൂട്ടിങ്ങിനിടയിൽ സാറിനെ മുപ്പത് മിനിറ്റോളം കാണാതായി. തിരിച്ചെത്തിയപ്പോൾ പള്ളിയിൽ പോയെന്നാണ് ക്രൂവിനോട് പറഞ്ഞതെന്നാണ് നെൽസൺ പറഞ്ഞത്. ഞങ്ങൾ ചോദിച്ചപ്പോൾ പള്ളിയിൽ പോയെന്ന് വിജയ് സാർ പറഞ്ഞു. ഞങ്ങൾ ഞെട്ടിപ്പോയി. സത്യം പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
അടുത്ത ദിവസം ഞങ്ങൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾക്ക് കൂടി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഞാൻ പോയത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. നിങ്ങൾ വിശ്വാസിയാണോ എന്ന് നെൽസൺ വിജയിയോട് ചോദിച്ചപ്പോൾ ഞാൻ വിശ്വാസിയാണ്. പള്ളിയിൽ പോകുന്നത് എനിക്ക് സമാധാനം നൽകുന്നു. പള്ളികളിൽ മാത്രമല്ല ഞാൻ പിള്ളയാർപട്ടി വിനായക ക്ഷേത്രത്തിലും തിരുനല്ലാർ ക്ഷേത്രത്തിലും പോയിട്ടുണ്ട്.
അവയെല്ലാം എനിക്ക് ഒരേ ദിവ്യാനുഭൂതി നൽകുന്നു. കത്തി ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കടപ്പയിലെ പ്രസിദ്ധമായ അമീൻപീർ ദർഗ്ഗയും സന്ദർശിച്ചിരുന്നു. ഞാൻ ഏത് ആരാധനാലയത്തിൽ പോയാലും അത് പള്ളിയാകട്ടെ ക്ഷേത്രമാകട്ടെ ദർഗ്ഗയാകട്ടെ. എല്ലായിടത്തും ഒരേ ദിവ്യാനുഭൂതിയാണ് എനിക്ക് വിജയ് മറുപടി നൽകിയത് ഇങ്ങനെയാണ് എന്നാണ് നെൽസൺ അന്ന് അഭിമുഖത്തിൽ പറഞ്ഞത്. വിദേശ രാജ്യങ്ങളിൽ ഷൂട്ടിനായി പോയാലും അവിടെയുള്ള പുരാതനമായ ചർച്ചുകളിൽ പോയി വിജയ് പ്രാർത്ഥിക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി ട്രോൾ ചെയ്യിപ്പെട്ടിരുന്നു താരം. വിജയ് തിരുച്ചിറപ്പള്ളിയിലെ പുതിയ വയർലസ് റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയിൽ സന്ദർശനം നടത്തിയതും വൈറലായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. പള്ളിയിലെത്തിയ അദ്ദേഹം പ്രാർത്ഥനയിൽ മുഴുകുകയും മുട്ടുകുത്തി നടന്ന് തന്റെ ഭക്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. താരം മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നടന്റെ ആദ്യ കുർബാന സ്വീകരണത്തിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള നേട്ടമാണ് വിജയിയും പാർട്ടിയും നേടിയെടുത്തത്.
















