തിരുവനന്തപരും: ഒടുവിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ചത് ‘കനത്ത തിരിച്ചടി’യാണെന്ന് സമ്മതിച്ച് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റിലും സമിതിയോഗത്തിലും നടത്തിയ റിപ്പോർട്ട് ചർച്ചയ്‌ക്കും തിരുത്തലിനും ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സെക്രട്ടറി എം.വി. ഗോവിന്ദൻ ‘തിരിച്ചടി’ സമ്മതിച്ചത്. എന്നാൽ, സമിതിയുടെ വിലയിരുത്തലും റിപ്പോർട്ടും താഴേത്തട്ടിലുള്ള സമിതികളിൽ വിശദീകരിക്കാൻ കഴിയാത്ത നിലപാടും നിഗമനവുമാണെന്ന് പാർട്ടി നേതാക്കളും അണികളും വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾ പാർട്ടിയോട് അകന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ അതിനു കാരണം എസ്‌ഐആർ എന്ന വോട്ടർ പട്ടിക പുതുക്കൽ പരിപാടി ഇടതുപക്ഷ സർക്കാർ നടത്തുന്നതാണെന്ന പ്രചാരണം മൂലമാണെന്നാണ് വിലയിരുത്തൽ. പതിവുപോലെ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസസ്സും ബിജെപിയും തമ്മിൽ സഹകരിച്ചു വോട്ടുചെയ്തുവെന്ന് ഈ റിപ്പോർട്ടിലുമുണ്ട്. പരാജയം സംഭവിക്കുമെന്ന് മുൻകൂട്ടിക്കാണാൻ കഴിഞ്ഞില്ല.
ജനങ്ങൾക്ക് ഉണ്ടായ സംശയങ്ങൾക്ക് വിശ്വാസ്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല.
സ്വത്ത്വ രാഷ്‌ട്രീയത്തിന്റെ പ്രചാരണം സിപിഎമ്മിനെ ബാധിച്ചു. ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും എതിർക്കപ്പെടേണ്ടതാണ്. ഒരു വ്യക്തിയാണ് എല്ലാറ്റിനും ഉത്തരവാദിത്വം എന്ന നിലപാടില്ല. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ച വരുത്തി. ജില്ലാക്കമ്മറ്റി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പയ്യന്നൂരിലെ പ്രശ്‌നങ്ങൾ പ്രത്യേകം പരിശോധിക്കണം, അവിടെ വിഭാഗീയത ഉണ്ടായിട്ടുണ്ട്.
ഇഡിയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ ജനകീയ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പാർട്ടിയേയും പാർട്ടി ജില്ലാ സെക്രട്ടറിമാരെയും പ്രതിയാക്കിയിരിക്കുകയാണ്. ഇതിയൈാക്കെ ജനകീയമായി പ്രതിരോധിക്കേണ്ടിവരും, ഗോവിന്ദൻ വിശദീകരിച്ചു.
















