കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി. എസ്ഐടി അന്വേഷണത്തിന് എതിരായ വിജിലൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളും ഹൈക്കോടതി നീക്കിയിട്ടുണ്ട്.
തന്ത്രിയുടെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ പുതിയ തെളിവുകളൊന്നും എസ്ഐടി കോടതിയിൽ ഹാജരാക്കിയിരുന്നില്ല. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ട്. ആയതിനാൽ ജാമ്യം റദ്ദാക്കി ജയിലിലേക്ക് തന്ത്രിയെ അയയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ 40 ദിവസത്തെ ജയിൽ വാസത്തിനൊടുവിലാണ് തന്ത്രിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണികപോലും പ്രത്യേക അന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ലെന്നും അകാരണമായിട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും അന്ന് കോടതി വിമർശിച്ചിരുന്നു. ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളെ അ റസ്റ്റ് ചെയ്യാൻ എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി എസ്ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങളാണ് ഹൈക്കോടതി ഇപ്പോൾ നീക്കിയിരിക്കുന്നത്.
















