Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇരിട്ടി: മുന്‍വര്‍ഷങ്ങളിലൊന്നുമില്ലാത്തവിധം കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തജനങ്ങളുടെ ഒഴുക്ക് മൂലം കണ്ണൂര്‍ ജില്ലയെ കുടകുമായി ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലും തുടര്‍ന്ന് തിങ്കളാഴ്ചയും ഗതാഗത സ്തംഭനം തുടരുകയാണ്. ഇതിനിടയില്‍ കാലവര്‍ഷം ആരംഭിച്ചതോടെ പാതയില്‍ മരം വീഴുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ റോഡിലേക്ക് മരം വീണതോടെ വാഹനങ്ങള്‍ പാതയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം.

കര്‍ണ്ണാടകത്തില്‍ നിന്നും മുന്‍ കാലങ്ങളിലൊന്നും കാണാത്തവിധമുള്ള ഭക്തജനപ്രവാഹമാണ് വൈശാഖ മഹോത്സവത്തില്‍ പങ്കെടുക്കാനും പെരുമാളെ തൊഴാനുമായി കൊട്ടിയൂരിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കങ്ങളും, നിരവധി കൊടും വളവുകളുമുള്ള കുട്ട-മാനന്തവാടി-പാല്‍ച്ചുരം റോഡ് ഒഴിവാക്കി കര്‍ണ്ണാടകക്കാര്‍ വീരാജ്‌പേട്ട-മാക്കൂട്ടംചുരം-കൂട്ടുപുഴ-ഇരിട്ടി വഴി കൊട്ടിയൂരിലെത്തണമെന്ന് കൊട്ടിയൂര്‍ ദേവസ്വം അധികൃതരും പോലീസും അറിയിച്ചിരുന്നു.

ബ്രഹ്മഗിരി വന്യജീവി സങ്കേതവും കൊടും വനവുമടങ്ങുന്ന മാക്കൂട്ടം ചുരം പാതയും വലിയ വളവുകളും അപകടകരമായ കൊല്ലികളും നിറഞ്ഞതാണ്. എന്നാല്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം ഇരു വശത്തേക്കും കടന്നുപോകാനുള്ള സൗകര്യം പാതയിലുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധ വലിയ അപകടങ്ങളാണ് പലപ്പോഴും വിളിച്ചുവരുത്തുന്നത്. കൂടാതെ വൈദ്യുതീകരിക്കാത്ത പാതയില്‍ രാത്രികാലങ്ങളില്‍ കൂരിരുട്ടാണ്. കിലോമീറ്ററുകളോളം ദൂരം മൈബൈല്‍ കവറേജ് ഇല്ലാത്തതും അപകടങ്ങളുണ്ടാകുമ്പോള്‍ വിവരം പുറത്തെത്തിക്കാന്‍ കഴിയാതെ വരുന്നു. മഴക്കാലങ്ങളില്‍ ഏതുനേരവും മറിഞ്ഞു വീഴാന്‍ തക്കവണ്ണമുള്ള നിരവധി കൂറ്റന്‍ മരങ്ങളും പാതക്കിരുവശങ്ങളിലുമുണ്ട്.

കൊട്ടിയൂര്‍ തീര്‍ത്ഥാടകരുമായി ടൂറിസ്റ്റ് ബസ്സുകളിലടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളുടെ പ്രവാഹമാണ് മാക്കൂട്ടം ചുരം വഴി കഴിഞ്ഞദിവസങ്ങളില്‍ കൊട്ടിയൂരിലേക്കെത്തിയത്. ഇതിനിടയിലെത്തുന്ന നിരവധി നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ അടക്കമുള്ള ചരക്കുവാഹനങ്ങളും ബംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളും ചേര്‍ന്നതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലായി മാറുകയായിരുന്നു. വീരാജ്‌പേട്ടയില്‍ നിന്നും കൂട്ടുപുഴയിലേക്കും കൂട്ടുപുഴയില്‍ നിന്നും വീരാജ്‌പേട്ടയിലേക്കും എത്താന്‍ സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ മാത്രം സമയമെടുക്കേണ്ടിടത്ത് അത് രണ്ടും രണ്ടരമണിക്കൂറുമായി പലസമയങ്ങളിലും മാറി.

ഇതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പാതയില്‍ മരം വീണതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതിനിടയാക്കി. കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടാതെ ബംഗളൂരു, മൈസൂരു നഗരങ്ങളില്‍ നിന്നും കണ്ണൂര്‍, തലശേരി ഭാഗങ്ങളിലേക്കുള്ള നിരവധി ടൂറിസ്റ്റ് ബസ്സുകളും ചുരത്തില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഇന്നലെ രാവിലെ 8.30 ഓടെയാണ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചത്. ഇക്കുറി കാലവര്‍ഷം തുടങ്ങിയശേഷം മൂന്നാം താവണയാണ് ചുരം പാതയില്‍ മരം വീണ് ഗതാഗതം സ്തംഭിക്കുന്നത്.

Recent Posts