തിരുവനന്തപുരം: വി.മുരളീധരന്റെ കഴക്കൂട്ടത്തെ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങളായി കോണ്‍ഗസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കോട്ടയാണ് വി മുരളീധരന്‍ പൊളിച്ചത് അതിനാല്‍ ഈ ബിജെപി നേതാവിനെ ജാതി പറഞ്ഞ് വീഴ്‌ത്താനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്നത്.
പിന്നാക്കസമുദായത്തിലുള്ള കൂട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളുടെ കയ്യില്‍ മിഠായി കൊടുക്കാതെ മിഠായി പൊതിഞ്ഞ് ഡെസ്കിന്റെ ഒരു മൂലയില്‍ വെച്ചു എന്നതാണ് വി. മുരളീധരനെതിരെ വി. ശിവന്‍കുട്ടി ഉയര്‍ത്തിയ വാദം. അതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പിന്നാക്ക സമുദായ മന്ത്രി തുളസിയും മുരളീധരന്‍ തൊട്ടുകൂടായ്‌മയുണ്ടെന്ന് വാദിച്ചുകൊണ്ട് രംഗത്തെത്തി. കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്‌ട്രീയ ചരിത്രമുള്ള വി. മുരളീധരന് ജാതിയും തൊട്ടുകൂടായ്‌മയും ഉണ്ടെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും പറയില്ല. ആദിവാസികളുടെ ഊരില്‍ പോയി അവരിലൊരാളായി ഭക്ഷണം കഴിക്കുകയും അവരുടെ കുഞ്ഞിന് പേരിടുകയും വരെ ചെയ്ത അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുന്നു.
ഇന്ന് കഴക്കൂട്ടം മണ്ഡലത്തില്‍ സാധാരണ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മുരളിയേട്ടന് പരിപാടികളാണ്. മരണമോ, ചോറൂണോ, വിവാഹമോ അങ്ങിനെയുള്ള പരിപാടികള്‍. ഉദ്ഘാടനച്ചടങ്ങുകള്‍ വേറെ. ഇതിലെല്ലാം പങ്കെടുത്ത് അവരിലൊരാളായി അലിഞ്ഞുചേര്‍ന്ന് ഒരു അസ്സല്‍ കഴക്കൂട്ടംകാരനായിരിക്കുകയാണ് അദ്ദേഹം. കഴക്കൂട്ടത്തുകാര്‍ക്ക് ജാതിക്കോയ്‌മയുള്ള ഒരു മുരളീധരനെ അറിയില്ല. കാരണം അവരുടെ ജീവല്‍സ്പന്ദനങ്ങളില്‍ അലിഞ്ഞുചേരുകയാണ് വി. മുരളീധരന്‍.
മണ്ണിടിഞ്ഞ് തകർച്ചാഭീഷണി നേരിടുന്ന ആറ്റിപ്ര പുല്ലുകാട് കോളനിയിലെ ബിനുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്ന ആള്‍ അടുത്ത നിമിഷം ശ്രീകാര്യത്ത് മാവറത്തലക്കോണത്ത് അന്തരിച്ച ശ്രീ.ഉണ്ണികൃഷ്ണൻ നായരുടെ വീട്ടിലെത്തി ദുഖത്തില്‍ പങ്കുചേരുന്നു, തൊട്ടടുത്ത നിമിഷം ശ്രീഭദ്ര എന്‍റർപ്രൈസസ് ഉടമ മോഹനൻ നായരുടെ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി ഭാര്യ സുചേതയുടെ വേർപാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു…അടുത്ത നിമിഷം മണ്ണന്തലയിലെ ഹസീനയുടെ കൊലപാതകത്തിലും ഹസീനയുടെ ഭര്‍ത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിലും ദുഖം പങ്കിടാന്‍ അവരുടെ വീടുകളിലേക്ക് ഓടിയെത്തുന്നു. ഒരു നിയോജകമണ്ഡലത്തിലെ പരമാവധി വീടുകളില്‍ ഓടിയെത്തുന്ന എംഎല്‍എമാര്‍ കുറവാണ്. പക്ഷെ വി. മുരളീധരന്‍ വന്ന വഴി മറക്കുന്നയാളല്ല. എല്ലാ ദിവസവും മുരളിയേട്ടന്റെ പരിപാടികള്‍ ഇങ്ങിനെയൊക്കെയാണ്. കഴക്കൂട്ടത്തിന്റെ മണല്‍ത്തരികള്‍ക്ക് ഹൃദിസ്ഥമായിക്കഴിഞ്ഞ ഈ യാഗാശ്വത്തിന്റെ കുതിപ്പിന് ഇനി ജാതിവിവേചനം ആരോപിച്ച് മുറിവേല്‍പിക്കുക അസാധ്യമായിരിക്കും.
















