India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : മമതാ ബാനർജിക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും പിളർപ്പ്. ഭരണം നഷ്ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്ഥാനത്തുനിന്നും രാജിവച്ചു.

സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്‌ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം എംപിമാർ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ ഒത്തുചേരുകയും ചെയ്തു.

പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമൂൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിന്റെ പടിയിറക്കം.

‘തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ അരാജകത്വ ഭരണത്തിന് അറുതി വരുത്താൻ ചരിത്രത്തിലാദ്യമായി ജനങ്ങൾ ബിജെപിക്ക് വൻ ജനവിധി നൽകിയിരിക്കുകയാണ്. വ്യാപകമായ അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ കടുത്ത പരാജയം എന്നിവയാണ് ഇതിന് കാരണം’’– രാജിവച്ച ശേഷം സുഖേന്ദു ശേഖർ റോയ് പറഞ്ഞു. ബംഗാളിലെ പുതിയ ബിജെപി സർക്കാരിനെ സുഖേന്ദു ശേഖർ റോയ് പ്രശംസിച്ചു. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ ബംഗാളിന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി പുതിയ സർക്കാർ നടപടികൾ ആരംഭിച്ചതായി അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

സുഖേന്ദു ശേഖർ റോയിയും ആറോളം തൃണമൂൽ എംപിമാരും ഭൂപേന്ദ്ര യാദവിന്റെ വീട്ടിലിരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. തൃണമൂലിന്റെ 29 ലോക്‌സഭാ എംപിമാരിൽ 14 പേർ സുവേന്ദു അധികാരിയെ കാണുമെന്നാണ് സൂചന.

ബംഗാൾ നിയമസഭയിൽ ഇതിനോടകംതന്നെ തൃണമൂൽ കോൺഗ്രസ് പിളർന്നുകഴിഞ്ഞു. 80 എംഎൽഎമാരിൽ 60 ഓളം പേരും വിമതർക്കൊപ്പമാണ്. വിമതനീക്കം തടയുന്നതിന് എംപിമാരെ ബന്ധപ്പെടാൻ മമത ശ്രമിക്കുന്നുണ്ടെങ്കിൽ പല എംപിമാരുടെയും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. രാജ്യസഭയിലും ലോക്‌സഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്.

Recent Posts