കോട്ടയം: 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ പാവപ്പെട്ട രോഗികള്‍ ദുരിതത്തിലായി. വിവിധ മരുന്നു കമ്പനികള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്നുവിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മരുന്നിന്റെ വില കരാര്‍ അനുസരിച്ച് സര്‍ക്കാര്‍ യഥാസമയം നല്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഇവിടെ ചികിത്സ തേടിയെത്തുന്ന തികച്ചും പാവപ്പെട്ട രോഗികള്‍ പ്രയാസത്തിലായി.
കോട്ടയം ജില്ലയ്‌ക്കു പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളും ഇവിടെ ചികിത്സക്കെത്തുന്നു. മികച്ച ഡോക്ടര്‍മാരും നല്ല ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മരുന്നു മാത്രം ലഭ്യമല്ല. അതു കൊണ്ട് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുവാന്‍ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
ഹൃദ്രോഗം, ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങളിലടക്കം മരുന്ന് ലഭ്യമല്ല. ഈ മരുന്നുകള്‍ വാങ്ങണമെങ്കില്‍ വന്‍തുക തന്നെ നല്‍കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ മരുന്നു വാങ്ങുവാന്‍ നിവൃത്തിയില്ലാതെ തിരികെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും നിസ്സഹായരാണ്. അല്പമെങ്കിലും ആശ്വാസമാകുന്നത് ജന്‍ ഔഷധി മരുന്നുകളുടെ വിലക്കുറവാണ്.
കാരുണ്യ തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചതും പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ക്യാന്‍സര്‍ മരുന്നിനടക്കം ഉയര്‍ന്ന വിലയാണുള്ളത്. സാധാരണക്കാര്‍ക്ക് ഈ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുകയെന്നത് അസാദ്ധ്യവുമാണ്. ചികിത്സാ ഉപകരണങ്ങള്‍ പലതും ഇല്ലാത്തതിനാല്‍ ഇവയും രോഗികള്‍ തന്നെ പുറത്തു നിന്നും വാങ്ങി നല്‍കേണ്ടി വരുന്നു. ഹൃദ്രോഗ വിഭാഗത്തില്‍നിന്ന് മരുന്നു കമ്പനികളുടെ ഏജന്റുമാര്‍ ഉപരണങ്ങള്‍ എടുത്തുകൊണ്ടു പോയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കുവാന്‍ പോലും അധികൃതര്‍ക്കാകുന്നില്ല.
ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിങ് കൗണ്ടര്‍ പേരിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ഓങ്കോളജി വിഭാഗത്തില്‍ റേഡിയേഷന്‍ യന്ത്രം നന്നാക്കുവാന്‍ പണമില്ലാതെ വന്നതോടെ കമ്പനി ഇതു നന്നാക്കാന്‍ വിസമ്മതിക്കുകയും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ ഇടപെട്ട് പണം നല്കാമെന്ന് ഉറപ്പു നല്കി. ഇതിനു ശേഷമാണ് യന്ത്രം നന്നാക്കിയതും ചികിത്സ പുനരാരംഭിച്ചതും.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാനും കേടായ യന്ത്രങ്ങള്‍ നന്നാക്കാനും കരാറുകാര്‍ക്ക് നല്കാനുമുള്ള പണം പുതിയ സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചാല്‍ മാത്രമെ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളു. ഈ പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളും ബന്ധുക്കളും.
















