മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം ഉണ്ടായതായി ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ജിയോസയൻസസ് ആണ് അറിയിച്ചത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
അതേസമയം ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഈ ഏജൻസി അറിയിച്ചു. അതേസമയം, ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി (Phivolcs) തീവ്രത 7.0 ആയും ഇൻഡൊനേഷ്യയുടെ ഏജൻസി 7.7 ആയും ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.
വൻ നാശ നഷ്ടമുണ്ടായതായും കെട്ടിടങ്ങൾ തകർന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആളപായമുള്ളതായി റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. തെക്കൻ ഫിലിപ്പീൻസ് നഗരമായ ജനറൽ സാന്റോസിൽ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. സ്കൂൾ തുറന്ന ആദ്യ ദിനമായിരുന്നിട്ടും മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. പ്രദേശത്തെ ആശുപത്രിയിലെ രോഗികളെ സുരക്ഷ മുൻനിർത്തി തെരുവിലേക്ക് മാറ്റിപ്പാർപ്പിച്ചു.














