തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി തട്ടിപ്പ് കേസിലെ പ്രതി സംഗീത് തട്ടിപ്പു നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷം. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ മാസങ്ങളോളം പേപ്പറുകളില്‍ എഴുതി പരിശീലിച്ചതിന്റെ തെളിവുകള്‍ സംഗീതിന്റെ ആറ്റിങ്ങലുള്ള വീട്ടിലെ പരിശോധനയില്‍ കണ്ടെത്തി.
വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ബാങ്ക് രേഖകളില്‍ കൃത്രിമം നടത്താനായി ക്ഷേമനിധി ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിടാന്‍ സംഗീത് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചത്. 2016 ലെ നോട്ടുനിരോധനകാലത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാനാകാത്തതിനാല്‍ 6 കോടി രൂപ കത്തിച്ചുകളഞ്ഞു എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂണ്‍ 4ന് പോങ്ങുംമൂട്ടിലും ആറ്റിങ്ങലുമുള്ള ഇയാളുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.
നോട്ടുകള്‍ കത്തിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി പോങ്ങുമൂടുള്ള വീട്ടിലെ അടുപ്പില്‍ നിന്ന് ചാരത്തിന്റെ സാമ്പിളും വിജിലന്‍സും ഫോറന്‍സിക് സംഘവും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ലഭിച്ച ചാരത്തില്‍ നിന്നും നോട്ട് കത്തിച്ചതിന്റെ കൃത്യമായ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങളിലെ ആശങ്ക. തിരുവനന്തപുരം പോങ്ങുമൂട്ടിലെ തന്റെ വീടിന്റെ രണ്ടാം നിലയില്‍ വച്ച് 2017 ലാണ് നോട്ടുകള്‍ കത്തിച്ചതെന്നാണ് സംഗീതിന്റെ മൊഴി. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി വിഹിതത്തില്‍ നിന്ന് 16 കോടി രൂപ സംഗീത് തട്ടിയെടുത്തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്ഷേമനിധി ബോര്‍ഡ് സിഇഒമാരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം വ്യാജ ഒപ്പുകള്‍ ഇട്ടും കാഷ് ബുക്കുകളില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് ഇയാള്‍ പണം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയിരുന്നത്.
















