Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ദല്‍ഹിയിലെ ചൂട് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിനിറങ്ങിയതെന്ന പരിഹാസച്ചോദ്യമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവായ സൗരവ് ദാസിനെതിരെ ഉയരുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദിറിലെ സമരപ്പന്തലില്‍ ഇരിയ്‌ക്കുമ്പോള്‍ ചൂട് താങ്ങാന്‍ കഴിയാതെ കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് കൂടെക്കൂടെ തണുത്ത പാനീയം കുടിച്ചതിനും സഹപ്രവര്‍ത്തകനെക്കൊണ്ട് പോസ്റ്റര്‍ വിശറിയാക്കി വീശിപ്പിച്ചതിനും എതിരെ കടുത്ത വിമര്‍ശനം. ദല്‍ഹിയിലെ ചൂട് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിനിറങ്ങിയതെന്ന പരിഹാസച്ചോദ്യമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവായ സൗരവ് ദാസിനെതിരെ ഉയരുന്നത്.

സുഖശീതളിമയില്‍ നിന്നും വന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യവക്താവിന്റെ മുഖം മൂടിയാണ് സമരപ്പന്തില്‍ അഴിഞ്ഞുവീണത്. സഹപ്രവര്‍ത്തകന്‍ പേപ്പര്‍ ഉപയോഗിച്ച് സൗരവ് ദാസിന് ആഞ്ഞ് വീശിക്കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോക്രോച്ച്‌ ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംഘടനയുടെ മുഖ്യ വക്താവ് സൗരവ് ദാസ് പങ്കെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

സമരപ്പന്തലില്‍ സിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലിരുന്ന് സൗരവ് ദാസ് പേപ്പര്‍ കപ്പില്‍ നിന്ന് കോള്‍ഡ് കോഫി ഇടയ്‌ക്കിടെ കുടിക്കുന്നതിനിടയില്‍, അദ്ദേഹത്തിന് പുറകില്‍ നില്‍ക്കുന്ന ഒരാള്‍ ഒരു പോസ്റ്റര്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വിശറിയായി ഉപയോഗിച്ച് വീശി തണുപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുട്ടയില്‍ നിന്നും വിരിഞ്ഞില്ല, അപ്പോഴേക്കും തുടങ്ങിയോ വിഐപി സംസ്കാരം എന്ന ചോദ്യവും ഉയരുന്നു. ഇവനൊക്കെ ഭാവിയില്‍ മന്ത്രിയായാല്‍ എന്തായിരിക്കും ചെയ്യുക എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

ഈ വീഡിയോ പുറത്തുവന്നതോടെ ‘എക്‌സ്’ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സൗരവ് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

‘പുറത്ത് കടുത്ത ചൂടായതുകൊണ്ട് തനിക്ക് വീശിത്തരാന്‍ മാത്രം ഒരു വേലക്കാരനെ കൂടെക്കൂട്ടിയിരിക്കുകയാണ് സിജെപി വക്താവ് സൗരവ് ദാസ്. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്നു എന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ മുഖമാണിത്,’ ഒരു സമൂഹമാധ്യമ ഉപയോക്താവ് കുറിച്ചു.

പ്രായമായ ഒരു പാവം മനുഷ്യനെക്കൊണ്ട് വിശറിയിപ്പിക്കുകയും കോള്‍ഡ് കോഫി കുടിച്ച്‌ ആസ്വദിക്കുകയും ചെയ്യുന്ന ഈ പ്രമാണിമാര്‍ക്ക് പാവപ്പെട്ടവരോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.വെയിലത്ത് പത്ത് മിനിറ്റ് പോലും നില്‍ക്കാന്‍ കഴിയാത്ത ഈ എലീറ്റ് വര്‍ഗ്ഗമാണ് (ഉന്നത കുലജാതരാണ്) വിപ്ലവത്തെക്കുറിച്ച്‌ സംസാരിക്കുന്നതെന്നും ജനങ്ങള്‍ വിമര്‍ശിക്കുന്നു.

 

 

Recent Posts