ന്യൂഡൽഹി : ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനുള്ള നീക്കവുമായി ഓസ്‌ട്രേലിയൻ ടെക് ഭീമനായ എയർട്രങ്ക്. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിപണിയാണ് എയർട്രങ്കിനെ ആകർഷിച്ചിരിക്കുന്നത് . കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ റോബിൻ ഖുഡ .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് 3 ലക്ഷം കോടിയുടെ നിക്ഷേപത്തെ കുറിച്ച് അദ്ദേഹം റോബിൻ ഖുഡ വ്യക്തമാക്കിയത്. ഇത്തരം നിക്ഷേപങ്ങൾ ഇന്ത്യയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനും, എ ഐയ്‌ക്കുമുള്ള അവസരങ്ങൾ വർധിപ്പിക്കും. നിക്ഷേപത്തിന്റെ വിശദാംശങ്ങൾക്കൊപ്പം ഇപ്പോൾ ചർച്ചയാകുന്നത് റോബിൻ ഖുഡയെ പറ്റിയുള്ള വിവരങ്ങൾ കൂടിയാണ് .
ബംഗ്ലാദേശി വംശജനാണ് റോബിൻ ഖുഡ. എസ് എം വാസദ് അലിയുടെ മകനായ റോബിൻ ഖുഡയുടെ പ്രാഥമിക വിദ്യാഭ്യാസവും ബംഗ്ലാദേശിലായിരുന്നു. ഉപരിപഠനത്തിനായാണ് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്.സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ബിസിനസ് പഠിച്ച അദ്ദേഹം ധനകാര്യ , സാങ്കേതിക മേഖലകളിൽ പ്രാവീണ്യം നേടി.
2015 ലാണ് അദ്ദേഹം എയർ ട്രങ്ക് കമ്പനി സ്ഥാപിച്ചത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരുടെ ഡാറ്റാ ആവശ്യകതകൾ നിറവേറ്റാൻ പ്രാപ്തിയുള്ള വലിയ തോതിലുള്ള ഡാറ്റാ സെന്ററുകൾ ഏഷ്യ-പസഫിക് മേഖലയിലുടനീളം നിർമ്മിക്കുക എന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ലക്ഷ്യം. വെറും ഒരു ദശാബ്ദത്തിനുള്ളിൽ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ നെറ്റ്‌വർക്ക് ഉള്ള എയർട്രങ്ക് ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ കമ്പനികളിൽ ഒന്നായി വളർന്നു.
ഇന്ത്യയിൽ ഒരു വിദേശ ടെക് കമ്പനി നടത്തുന്ന വലിയ നിക്ഷേപങ്ങളിൽ ഒന്നാണ് എയർട്രങ്കിന്റെ ഈ നിക്ഷേപം. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ കമ്പനി ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കും, അതിന്റെ ഫലമായി രാജ്യത്ത് 5 ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കും.ഈ നിക്ഷേപം രാജ്യത്തുടനീളം ആയിരക്കണക്കിന് നേരിട്ടുള്ളതും പരോക്ഷവുമായ ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ മുതൽ സൈബർ സുരക്ഷ, എഞ്ചിനീയറിംഗ് വരെയുള്ള മേഖലകളിൽ യുവാക്കൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ ഉണ്ടാകും.
















