ന്യൂദൽഹി: യുഎസും ഇറാനും തമ്മിൽ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടും സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.
ഈ സാഹചര്യത്തിൽ ഇറാൻ യുഎസ് യുദ്ധത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി.
നയതന്ത്രപരമായ മുന്നേറ്റം ഇപ്പോഴും സാധ്യമാണോ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി തുറന്നടിച്ചു. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണെന്നും എന്നാൽ തർക്കങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രവും സംഭാഷണവുമാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഒരിക്കലും യുദ്ധത്തിനോ പിരിമുറുക്കത്തിനോ തുടക്കമിട്ടിട്ടില്ല, രാഷ്‌ട്രീയവും സമാധാനപരവുമായ ഒരു പരിഹാരത്തിനായി എപ്പോഴും നിർബന്ധിച്ചിട്ടുണ്ട്.” – വെള്ളിയാഴ്ച വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിച്ച ഇറാൻ അംബാസഡർ മുഹമ്മദ് ഫത്‌ലാഹി പറഞ്ഞു.
കൂടാതെ ഏപ്രിൽ 8 ന് പ്രഖ്യാപിച്ച വെടിനിർത്തൽ സമീപ ദിവസങ്ങളിൽ യുഎസ് സേന നിരവധി തവണ ലംഘിച്ചുവെന്നും, ഇറാനിയൻ സൈനിക സേന അവരുടെ സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വികക്ഷി യുദ്ധാധികാര പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. സംഘർഷത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള രാഷ്‌ട്രീയ പ്രഹരമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.
















