കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് ജീവിച്ച കാലത്ത്, പങ്കാളിയുടെ ബീജം ഉപയോഗിച്ച് ഐവിഎഫ് (IVF) ചികിത്സയിലൂടെ ജന്മം നൽകിയ പെൺകുട്ടിക്ക് പിതാവിന്റെ പേര് ചേർത്ത പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്. കുഞ്ഞിന്റെ മാതാപിതാക്കൾ സംയുക്തമായി നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
മാതാപിതാക്കൾ ഒന്നിച്ച് നിന്ന് കുട്ടിയുടെ പിതൃത്വം പരസ്യമായി സമ്മതിക്കാൻ തയ്യാറാകുമ്പോൾ, സാങ്കേതിക നിയമങ്ങൾ അതിന് തടസ്സമാകുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാൻ പൂർണ്ണ അധികാരമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
ദുബായിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹർജിക്കാരായ യുവാവും യുവതിയും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തു. തുടർന്ന്, ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ 2012-ൽ യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി കൃത്രിമ ഗർഭധാരണത്തിന് (IVF) വിധേയയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ അന്ന് വിവാഹിതരാകാതിരുന്നതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ സിംഗിൾ മദർ (Single Mother) എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ഇരുവരും നിയമപരമായി വിവാഹിതരായി. ഇവർക്കുണ്ടായ രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് കൃത്യമായി ചേർത്തിട്ടുമുണ്ട്. ഇതോടെയാണ് ആദ്യ കുട്ടിയുടെ സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് കൂട്ടിച്ചേർക്കാനായി ഇവർ പഞ്ചായത്തിലെ ജനന–മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകിയത്. എന്നാൽ, നിലവിലെ നിയമങ്ങളിൽ ഇത്തരം തിരുത്തലുകൾ വരുത്താൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള എല്ലാ തെളിവുകളും കോടതിയ്‌ക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് 30 ദിവസത്തിനകം കുട്ടിയുടെ പിതാവിന്റെ പേര് ഉൾപ്പെടുത്തി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് കർശന നിർദേശം നൽകി.















