Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

Published by
വൈഷ്ണവി ഡി. മംഗലം

പാലക്കാട്: ആധുനിക കൃഷിരീതികള്‍ക്കതീതമായി പ്രകൃതിദത്ത സംവിധാനങ്ങളും മറ്റു സാഹചര്യങ്ങളും ഉപയോഗിച്ച് തന്റെ നാലര ഏക്കര്‍ ഭൂമിയില്‍ മറ്റൊരു ആവാസവ്യവസ്ഥ നിര്‍മിക്കുകയാണ് കര്‍ഷകനായ ശ്രീകൃഷ്ണപുരം സ്വദേശി മൂര്‍ത്തിയേടം ശങ്കരന്‍ നമ്പൂതിരി.

കാര്‍ഷികവൃത്തിയെ ജീവിതത്തോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന വലിയ സമൂഹമാണ് പാലക്കാടിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമവാസികള്‍. 1976 കാലഘട്ടത്തില്‍ പാലക്കാടിന്റെ പ്രധാന വിള നെല്ല് മാത്രമായിരുന്നു. ശങ്കരന്‍ നമ്പൂതിരി ആ കാലത്ത് കരഭൂമിയിലെ കൃഷിക്ക് ഏറെ പ്രചാരം നേടിക്കൊടുക്കുകയും പിന്നീട് ആ സമൂഹത്തിന്റെ വലിയ വരുമാനമാര്‍ഗമായി കരഭൂമിയിലെ കൃഷി മാറുകയും ചെയ്തു. തരിശായും കാടുമൂടിയും കിടന്നിരുന്ന പ്രദേശം പിന്നീട് ഫലപുഷ്ടിപ്പെടുത്തുകയും കൃഷിക്കനുയോജ്യമാക്കി മാറ്റുകയും ചെയ്തു. 2000 കാലഘട്ടത്തില്‍ വാനില നട്ടാണ് വ്യത്യസ്തമായി കൃഷി ചെയ്ത് തുടങ്ങിയത്. അക്കാദമിക് അറിവുകളില്‍ നിന്ന് വ്യതിചലിച്ച് പ്രകൃതിയെ നിരീക്ഷിച്ച് അതിനനുസരിച്ച് കൃഷി ചെയ്യുക എന്നതായിരുന്നു ശങ്കരന്‍ നമ്പൂതിരിയുടെ ലക്ഷ്യം. പിന്നീട് ആ നിരീക്ഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് നാടന്‍ പശുക്കളെ തേടിയിറങ്ങി. പുതിയ തരം നാടന്‍ ഇനമായ അനങ്ങമല കുള്ളന്‍ എന്നയിനം പശുവിനെ കണ്ടെത്തി. എന്നാല്‍ ഇന്ന് ആ വിഭാഗം പശുക്കള്‍ വംശനാശത്തിലെത്തിയിരിക്കുകയാണ്. ഓരോ 50 കിലോമിറ്റര്‍ ചുറ്റളവിലും ഓരോ പുതിയയിനം പശുക്കള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണ്ടെത്തി.

നാലര ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, കവുങ്ങ്, റബര്‍, ജാതി തുടങ്ങിയവ പ്രധാന വരുമാനമാണെങ്കിലും തേയില, ഏലം, പഴവര്‍ഗങ്ങള്‍, 700ലധികം മാവിനങ്ങളും 50ലധികം പ്ലാവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഭാരതത്തില്‍ ജിഐ ടാഗ് ലഭിച്ച 22 ഇനം മാവുകളില്‍ 18 എണ്ണവും ശങ്കരന്‍ നമ്പൂതിരിയുടെ കൃഷിയിടത്തിലുണ്ട്. മാവുകളുടെ പ്രാധാന്യത്തെ ഏറെ പ്രസക്തിയോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്, ഭാരതത്തിലെ തന്നെ 150 ഇനം മാവുകളും വിദേശരാജ്യത്ത് നിന്നുള്ള മാവിനങ്ങളുടെ വലിയ ശേഖരവും നിര്‍മിക്കാനുള്ള പ്രധാന കാരണം മാവുകളുടെ ജീന്‍ ബാങ്കുകള്‍ നിര്‍മിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാഫിറ്റിങ്, ബഡ്ഡിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മാവ് കൃഷി ചെയ്യുന്നത്. കൃഷിക്ക് അനുയോജ്യമായ മണ്ണുണ്ടാക്കാനും ശങ്കരന്‍ നമ്പൂതിരിക്ക് സാധിച്ചു. തന്റെ കൃഷിയിടത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ കാര്‍ബണിന്റെ അളവ് കൂടിയ മണ്ണാണുള്ളതെന്നും പ്രകൃതിയുടെ താളം മനുഷ്യന്‍ അറിയാതെ പോകുകയാണെന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം വ്യക്തമാക്കുന്നു.
പുതിയ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുകയാണ്, എന്നാല്‍ എന്റെ കാലഘട്ടത്തില്‍ ഞാന്‍ തനിയെ വളര്‍ന്നതാണ്. തന്റെ കൊച്ചുമക്കള്‍ ഈ കൃഷിത്തോട്ടവും അനുദിനം പ്രകൃതിയിലുണ്ടാകുന്ന മാറ്റവും കണ്ടറിഞ്ഞ് വളരാനാണ് ആഗ്രഹം, അദ്ദേഹം പറഞ്ഞു.

സ്വന്തമായി നിര്‍മിച്ചെടുത്ത സ്ലറി ടാങ്ക് (150 ലിറ്റര്‍), ജൈവവളങ്ങള്‍, കമ്പോസ്റ്റ് സംവിധാനം എന്നിവ കൊണ്ട് തന്നെ ഈ വലിയ കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ശങ്കരന്‍ നമ്പൂതിരിക്ക് കഴിയുന്നു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ അദ്ദേഹം സ്വമേധയാ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. സ്വന്തമായ നിരീക്ഷണങ്ങളിലൂടെയും നിരവധി പരീക്ഷണങ്ങളിലൂടെയും തന്റേതായ ആവാസവ്യവസ്ഥ നിര്‍മിച്ച് വ്യത്യസ്തമാവുകയാണ് ശങ്കരന്‍ നമ്പൂതിരി.

 

Recent Posts