മട്ടാഞ്ചേരി: ഇടതൂര്‍ന്ന മരങ്ങള്‍ ധാരാളമുള്ള ജൈവവൈവിധ്യങ്ങളുടെ ‘പച്ചമേലാപ്പാ’ണ് കൊച്ചിയുടെ സ്വന്തം കനോപ്പി. നൂറ്റാണ്ടിന്റെ പഴമയുടെ ആകര്‍ഷണമായ മരക്കൂട്ടങ്ങള്‍ക്ക് വികസനങ്ങളും മരംവെട്ട് ലോബികളും മരണമണി തീര്‍ക്കുകയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ കനോപ്പികളുടെ തകര്‍ച്ചകള്‍ കൊച്ചിയെ ആശങ്കയിലാഴ്‌ത്തുന്നു.
തിരക്കുപിടിച്ച നിരത്തുകളില്‍ തങ്ങളുടേതായ ലോകം തീര്‍ക്കുന്ന പക്ഷികളടക്കമുള്ളവരുടെ ജീവിതമാണ് കനോപ്പി ജൈവ മരക്കൂട്ടങ്ങളിലുള്ളത്. ഷഡ്പദങ്ങളും അണ്ണാനും, ഉറുമ്പും, ചെറുപ്രാണികളും, തേനീച്ചയും, എട്ടുകാലിയും, ചെള്ളുകളും, കാക്കകളും, വിരുന്നുകാരായെത്തുന്ന പക്ഷികളുമടക്കം നൂറുകണക്കിന് ജീവജാലങ്ങള്‍ കനോപ്പിയിലെ അന്തേവാസികളാണ്.
റെയിന്‍ ട്രീ എന്ന ഉറക്കംതൂങ്ങിയും, ഗുല്‍മോഹര്‍ എന്ന വാകയും, കരിവാകവുമടക്കമുള്ള മരങ്ങളുടെ നിരകള്‍ കണ്ണുകള്‍ക്ക് പച്ചപ്പിന്റെ കാഴ്ച വിരുന്നാണ്. നിരനിരയായി നില്ക്കുന്ന കുടകള്‍ പോലെ വിരിഞ്ഞും കൂട്ടിമുട്ടുകയും ചെയ്യുന്ന തലപ്പുകളും, പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന വൃക്ഷങ്ങളുടെ പച്ചമേലാപ്പുകളും പക്ഷി ജീവജാലങ്ങള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും ഏറെ ആവേശമാണുയര്‍ത്തുന്നത്. സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത ‘പ്രകൃതി’യിലെ അപൂര്‍വതയുടെ ദൃശ്യവിരുന്നാണ് ഇവ ദൃശ്യങ്ങളായി പകര്‍ത്തുന്നത്.
എറണാകുളത്ത് പാര്‍ക്ക് അവന്യുവിലും, നാവികകേന്ദ്രത്തിന് മുന്‍വശത്തും പള്ളുരുത്തി മൈതാനത്തും ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി വ്യാപിച്ചുകിടക്കുന്ന വൃക്ഷനിരകളില്‍ വികസന പദ്ധതികളും മരംവെട്ട് ലോബികളും സമരാവേശക്കാരും നഗരത്തിലെയും നാവിക കേന്ദ്രത്തിലെയും പച്ചമേലാപ്പിനെ ഇല്ലാതാക്കിയപ്പോള്‍ പള്ളുരുത്തി, ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ വികസനം കനോപ്പിക്ക് മരണമണി മുഴക്കി. വിദേശികള്‍ നട്ടുപിടിപ്പിച്ച കിലോമീറ്ററുകള്‍ നീണ്ട കനോപ്പിയില്‍ നൂറുക്കണക്കിന് മരങ്ങളാണുള്ളത്.
വിദേശങ്ങളില്‍ നിന്ന് പോലും പഠനത്തിനും കാഴ്ചക്കാരായുമെത്തുന്ന ഗവേഷകരും പക്ഷി പ്രേമികളും സഞ്ചാരികളും കൊച്ചിയുടെ കനോപ്പിയെ കുറിച്ച് വാചാലരാകുന്നു. പുതിയ നൂറ്റാണ്ടിലും പഴമയുടെ പ്രകൃതിഭംഗിയും പരിസ്ഥിതിയും വന്‍മരങ്ങളും സംരക്ഷിക്കണമെന്നതാണ് ലോക പരിസ്ഥിതി ദിനത്തിലുയരുന്ന സന്ദേശം. ഒന്നൊന്നായി മരങ്ങള്‍ നിലംപൊത്തുമ്പോഴും സംരക്ഷണം വാക്കുകളിലൊതുക്കുന്ന അധികൃതരുടെ സമീപനം പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
















