Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വരുമാനമില്ലാത്ത സമാന്തര സര്‍ക്കാരെന്ന് ധവളപത്രത്തില്‍ വിമര്‍ശനം. സര്‍ക്കാരിന് 56,000 കോടിയുടെ ബാധ്യത. കടമെടുത്തത് ഉയര്‍ന്ന പലിശ നിരക്കില്‍.

തിരിച്ചടവിന്റെ ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍. പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിലും ക്രമക്കേടുകളുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്ര സ്ഥാപനമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. കിഫ്ബിക്ക് 21,000 കോടിയുടെ കടബാധ്യതയുണ്ട്. കൂടാതെ അനുമതി നല്‍കിയ പദ്ധതികള്‍ക്കായി 35,000 കോടി കണ്ടെത്തണം. ഇത് കൂടിയായതോടെ കിഫ്ബിയില്‍ സര്‍ക്കാരിന്റെ ബാധ്യത 56,000കോടിയാകും. ഒന്‍പത് മുതല്‍ 9.56 ശതമാനം വരെയുള്ള ഉയര്‍ന്ന പലിശ നിരക്കിലാണ് വായ്‌പകള്‍ സ്വീകരിച്ചത്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും വെറും 41,609 കോടി രൂപ മാത്രമാണ് വിവിധ പ്രവൃത്തികള്‍ക്കായി നല്‍കിയത്. ഇതില്‍ 24,911.63 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായത്. 41,610 കോടി പേയ്‌മെന്റായി നല്‍കി.

കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റിങ് നിലവിലില്ല. സിഎജിയുടെ ഓഡിറ്റ് പരിധിക്ക് വെളിയിലാണ് പ്രവര്‍ത്തിക്കുന്നത്. 2026 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കിഫ്ബിയുടെ ആകെ വരവ് 74,171 കോടിയാണ്. ഇതില്‍ 26,497 കോടി സര്‍ക്കാര്‍ വിഹിതമാണ്. മോട്ടോര്‍ വെഹിക്കിള്‍ സെസ് ഇനത്തില്‍ 17,593 കോടി, ഇന്ധന സെസായി 4929 കോടി, ഹഡ്‌കോ, നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പയായി 42,053 കോടിയും ലഭിച്ചു. ബാങ്കുകളില്‍ നിന്നുള്ള ടേം ലോണ്‍ വഴി 9200 കോടിയും മസാല ബോണ്ടില്‍ നിന്ന് 2150 കോടിയും മറ്റ് ബോണ്ടുകളിലൂടെ 8649 കോടി രൂപയും ലഭിച്ചു. പദ്ധതികളില്‍ നിന്നുള്ള തിരിച്ചടവായി 3700 കോടിയും മറ്റ് വരുമാന മാര്‍ഗങ്ങളിലൂടെ 1920 കോടി രൂപയും ലഭിച്ചു. ബദല്‍ നിക്ഷേപ ഫണ്ട് സ്വരൂപിക്കാന്‍ രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് എന്ന ഉപസ്ഥാപനത്തിന് ഫണ്ടുകളൊന്നും സമാഹരിക്കാനായില്ല. കിഫ്ബി പ്രതിവര്‍ഷം നല്‍കുന്ന 2.17 കോടിയുടെ കമിറ്റ്‌മെന്റ് ചാര്‍ജ് കൊണ്ടാണ് ഇത് നിലനില്‍കുന്നതെന്നും ധവളപത്രത്തില്‍ പറയുന്നു.

അതിനാല്‍ കിഫ്ബിയെ ധനകാര്യ വകുപ്പിന്റെയും ബജറ്റിന്റേയും കീഴില്‍ കൊണ്ടുവന്ന് സിഎജിയെ ഉപയോഗിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തണമെന്ന് ധവളപത്രം നിര്‍ദേശിച്ചിട്ടുണ്ട്. കിഫ്ബിയെ നിരീക്ഷിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് എന്ന ഉപസ്ഥാപനം വേണമോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. ഇന്‍സ്റ്റിറ്റിയൂഷനണല്‍ ഫിനാന്‍സ് ഗ്രൂപ്പിനെ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ബോണ്ടുകള്‍ പുറപ്പെടുവിക്കാം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

പദ്ധതി പകുതിയും മൂന്ന് ജില്ലകള്‍ക്ക്; 68 ശതമാനവും മൂന്ന് വകുപ്പുകള്‍ക്ക്

കിഫ്ബി പദ്ധതികളുടെ പകുതിയും കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്കെന്ന് ധവളപത്രം പറയുന്നു. അംഗീകരിച്ച തുകയുടെ 20 ശതമാനവും കണ്ണൂരിനും തിരുവനന്തപുരത്തിന് 17ഉം എറണാകുളത്തിന് 11 ശതമാനവുമാണ് അനുവദിച്ചിരിക്കുന്നത്. വയനാടിന് 1.6 ശതമാനവും പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്ക് രണ്ട് ശതമാനത്തില്‍ താഴെയുമാണ് പദ്ധതികള്‍ ലഭിച്ചത്.

അനുവദിച്ച പദ്ധതിയുടെ 68 ശതമാനവും പൊതുമരാമത്ത്, വ്യവസായം, ആരോഗ്യ കുടുംബക്ഷേമത്തിനും നല്‍കി. പൊതുമരാമത്തിന് 34 ശതമാനം നല്‍കിയപ്പോള്‍ വ്യവസായത്തിന് 25 ശതമാനവും ആരോഗ്യ കുടുംബക്ഷേമത്തിന് ഒന്‍പത് ശതമാനവും നല്‍കി. വിദ്യാഭ്യാസം, ജലവിതരണം, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ അവഗണിച്ചു. പദ്ധതികള്‍ അനുവദിച്ചതിന്റെ മാനദണ്ഡവും ധവളപത്രത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

Recent Posts