India

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇഡി, എൻഐഎ റെയ്ഡുകള്‍, പൊലീസ് അറസ്റ്റ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഭൂരിഭാഗം എംഎല്‍എമാരെയും പിടിച്ചതെന്ന് ആരോപിച്ച മഹുവ മൊയ്ത്രയോട് അപ്പോള്‍ ഭൂരിഭാഗം തൃണമൂല്‍ എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ എന്ന് ചോദ്യവുമായി മാധ്യമങ്ങള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: ഇഡി, എൻഐഎ റെയ്ഡുകള്‍, പൊലീസ് അറസ്റ്റ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഭൂരിഭാഗം എംഎല്‍എമാരെയും പിടിച്ചതെന്ന് ആരോപിച്ച മഹുവ മൊയ്ത്രയോട് അപ്പോള്‍ ഭൂരിഭാഗം തൃണമൂല്‍ എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ എന്ന് ചോദ്യവുമായി മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് നല‍്കിയ പ്രത്യേക അഭിമുഖത്തിലാണ് തൃണമൂല്‍ എംഎല്‍എമാരുടെ പേരെടുത്ത് പറഞ്ഞ് അവര്‍ തൃണമൂല്‍ വിട്ടത് സുവേന്ദു അധികാരിയുടെ ഭീഷണി മൂലമാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞത്.

മൊത്തബാരി അസംബ്ലി സീറ്റില്‍ നിന്നും ജയിച്ച സബീന യാസ്മിനെ മൊത്തബാരി അക്രമത്തിന്റെ പേരില്‍ എന്‍ഐഎ റെയ്ഡ് നടത്തി പിടികൂടുമെന്ന് സുവേന്ദു അധികാരി ഭീഷണിപ്പെടുത്തി എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. കസ്ബ മണ്ഡലത്തില്‍ നിന്നും വിജയിച്ച ജാവേദ് അഹമ്മദ് ഖാനെ കെട്ടിടനിര്‍മ്മാണത്തിലെ അഴിമതി കാരണം പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മഹുവ മൊയ്ത്ര ആരോപിച്ചത്. ഇതുപോലെ തൃണമൂലിന്റെ 60 എംഎല്‍എമാരെയും തൃണമൂലില്‍ നിന്നും ചാടിച്ച് ‌‌ഋതുബ്രതയുടെ കൂടെ ചേര്‍ത്ത് മമതയ്‌ക്കെതിരായി ഇരുത്തിയത് ഇത്തരം സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.

മമത എംഎല്‍എമാരായി മത്സരിപ്പിച്ചവരെല്ലാം കുറ്റവാളികളായിരുന്നോ എന്ന ചോദ്യമാണ് ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എന്‍ഐഎയെയും പൊലീസിനെയും ഇവര്‍ പേടിക്കണമെങ്കില്‍ കുറ്റം ചെയ്തിട്ടുണ്ട് എന്ന ബോധ്യമുള്ളതിനാലാണല്ലോ. എന്നാല്‍ ഈ ചോദ്യത്തിന് മഹുവ മൊയ്ത്ര മറുപടി പറയാതെ ഒഴിഞ്ഞുമാറി.

Recent Posts