തിരുവനന്തപുരം: ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഇടവഴി കെട്ടിയടച്ച് അതിന് മുകളിൽ ഷീറ്റിട്ടാണ് പാർട്ടി ഓഫീസ് നിർമിച്ചത്. നഗരസഭ ജീവനക്കാരും ഹെൽത്ത് സ്ക്വഡും ചേർന്നാണ് നിർമാണം പൊളിച്ച് മാറ്റിയത്.
പാർട്ടി കൊടികളും തോരണങ്ങളും നോട്ടീസുകളും ബാനറുകളും അരിവാൾ ചുറ്റിക നക്ഷത്രവും ഇവിടെ നിന്നും കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. മേൽക്കൂരയിലെ ഷീറ്റ് അടക്കം പൊളിച്ച് നീക്കി ഇടവഴി പഴയ പടിയാക്കും.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിതെന്ന് കടകംപള്ളി വാർഡ് കൗൺസിലർ ജയ രാജീവ് പറഞ്ഞു. കോവിഡിന് ശേഷം വർഷങ്ങളായി പാർട്ടി സെന്ററായാണ് ഇത് പ്രവർത്തിക്കുന്നത്. സിവിൽ സ്റ്റേഷന്റെ നാലാം നിലയും സിപിഎം കൈയ്യേറി പാർട്ടി യോഗങ്ങൾക്കും മറ്റും ഉപയോഗിക്കുകയാണ്. ഇവിടെ നിന്ന് അനധികൃത കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്.
ഇവിടെ പൊതുജനങ്ങൾക്കായി ചെറിയൊരു പദ്ധതി ആരംഭിക്കാൻ ഒഴിഞ്ഞു തരണം എന്ന് ആവശ്യപ്പെട്ട് അറിയിപ്പ് നൽകുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
അടിമുടി അഴിമതിയാണ് ഇവിടെ നടന്നതെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി . ഒൻപതോളം കടമുറികളുണ്ട്. ഇതെല്ലാം ആയിരും രൂപയ്‌ക്ക് നഗരസഭയിൽ നിന്നും വാടകയ്‌ക്ക് എടുത്ത് പതിനായിരങ്ങൾ വാങ്ങി മറച്ച് നൽകുകയാണ് ചെയ്യുന്നത്. കടമുറികൾ വീണ്ടും ലേലം ചെയ്യുമെന്ന അറിയിപ്പ് മേയർ കച്ചവടക്കാർക്ക് കൊടുത്തിട്ടുണ്ടെന്നും ജയ രാജീവ് പറഞ്ഞു.















