കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്‌ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ആഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തിരുന്നു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.
ശസ്ത്രക്രിയ ഇടത് വശത്ത് ചെയ്യുന്നതിന് പകരം വലതുവശത്ത് ചെയ്തു. തുടര്‍ന്ന് പഴുപ്പുണ്ടായി. പലതവണയായി ചികിത്സയ്‌ക്ക് മെഡിക്കല്‍ കോളേജിലേക്ക് വന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാമത് വലതുവശത്ത് തന്നെ ശസ്ത്രക്രിയ ചെയ്തു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആരോപണം
വൃക്കയിലെ കല്ല് നീക്കാനായി കഴിഞ്ഞ ആഗസ്റ്റിലാണ് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യം പ്രവേശിപ്പിച്ചത്. ഇടതുഭാഗത്താണ് കല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുപകരം വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്‌ക്ക് ശേഷം വേദനയും പഴുപ്പും കൂടി. ഇക്കാര്യം പറഞ്ഞപ്പോൾ പഴുപ്പെല്ലാം സാധാരണയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. തുടർന്ന് ആശുപത്രിയിൽനിന്ന് വിട്ടയച്ചു. വേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും വർധിച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ വീണ്ടും മെഡിക്കൽ കോളേജിൽ ചികിത്സതേടി. തുടർന്ന് മെഡിക്കൽ കോളേജിൽവെച്ച് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വേണ്ടെന്ന് പറഞ്ഞിട്ടും കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയത്.
ഈ ശസ്ത്രക്രിയയ്‌ക്ക് ശേഷവും ആരോഗ്യനില വഷളായി. ഇതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ബിൽത്തുക വർധിച്ചതോടെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടർമാർ പരിശോധിക്കുകയോ കൃത്യമായ മറുപടി നൽകുകയോ ചെയ്തില്ല. യൂറോളജി വിഭാഗത്തിലെ ഡോ. വേണുഗോപാലിനെ നേരിട്ടുകണ്ട് പൈസ നൽകിയാലേ അദ്ദേഹം പരിശോധിക്കുകയുള്ളൂവെന്ന് ചിലർ പറഞ്ഞു. ഇതേത്തുടർന്ന് ഡോ. വേണുഗോപാലിന്റെ വീട്ടിലെത്തി 5000 രൂപ നൽകിയെന്നും ഇതിനുശേഷമാണ് റീജിത്തിന് ചികിത്സ കിട്ടിയതെന്നും കുടുംബം ആരോപിക്കുന്നു.
മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം.
















