ദല്‍ഹി: തെക്കൻ ദല്‍ഹിയിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്നാണ് മറ്റു ബന്ധുക്കളും ഇവിടെയൊക്കെ എത്തിയത്.
ബുധനാഴ്ച രാവിലെ ആണ് മാളവ്യ നഗറിലെ ദ പ്രസ് എന്‍ക്ലേവ് റോഡിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലില്‍ തീ പടര്‍ന്നത്. 21 പേര്‍ മരിച്ച അപകടത്തില്‍ 18 പേര്‍ വിദേശ പൗരന്മാരാണ്. ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് മരണപ്പെട്ട വിദേശികള്‍. ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ള ഹോട്ടലില്‍ 24 മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാര്‍. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട നാല്‍പതോളം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.
തീപിടുത്തത്തില്‍ പ്രധാന പ്രതിയായ ഹോട്ടല്‍ ഉടമ ലവ്‌കേഷ് ബജാജിനെ ദല്‍ഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഹോട്ടലുടമയെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അപകടമുണ്ടായ ഉടനെ ഒളിവില്‍ പോയ ഹോട്ടലുടമക്കായി പോലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഫ്ലറിഷ് സ്റ്റേ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ദല്‍ഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നൽകിയിരുന്നത്. ഈ പദ്ധതിയിൽ ആറു മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഫ്ലറിഷ് സ്റ്റേയിൽ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്മെന്റിലും ചില മുറികളുണ്ടായിരുന്നു.














