
നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ അധിഷ്ഠിത പാചക സ്റ്റൗ (Ethanol Cooking Stove ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പുരിൽനടന്ന ഒരു പൊതുപരിപാടിയിലാണ് ഗഡ്കരി ഈ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
കരിമ്പ്, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന ഒരു ജൈവ ഇന്ധനമാണ് എഥനോൾ. സാധാരണ പാചക ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ് പോലുള്ള മാരകമായ വാതകങ്ങളുടെ പുറന്തള്ളൽ എഥനോളിന് വളരെ കുറവാണ്. ഇറക്കുമതി ചെയ്യുന്ന എൽപിജിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മാത്രമല്ല, കരിമ്പ്, ചോളം കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കും.
2014-ൽ പെട്രോളിൽ വെറും 1.5 ശതമാനം മാത്രമായിരുന്ന എഥനോൾ മിശ്രണം 2025-ഓടെ 20 ശതമാനമായി ഉയർത്താൻ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തോടെയാണ് രാജ്യം പാചക ആവശ്യങ്ങൾക്കും എഥനോൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇറാൻ യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ ലഭ്യതയിലും വിതരണത്തിലുമുള്ള പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ പ്രതിഫലിക്കുന്നത്. ഇത് നിയന്ത്രിക്കാൻ എഥനോൾ ഉപയോഗത്തിലൂടെ കഴിയുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.