ദൗളിയിലെ ബുദ്ധസന്ദേശങ്ങളും ഹൃദയത്തിലേന്തി കൊണ്ട് കുട്ടിപ്പടയുടെ ബസ് പൗരാണിക ബംഗാളിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. വലിയ ജലാശയങ്ങളും പഴയ ചരിത്രഭൂമികളും കടന്ന് ബസ് ചെന്നുനിന്നത് രൂപനാരായണ്‍ നദിയുടെ തീരത്തുള്ള ‘താംലൂക്’ എന്ന ചരിത്രപ്രധാനമായ സ്ഥലത്താണ്. പൗരാണിക കാലത്ത് ഈ പ്രദേശം ‘താമ്രലിപ്തി’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ബസ്സില്‍ നിന്നിറങ്ങിയ അപ്പുവിന് അവിടെ വലിയ കല്‍ക്കോട്ടകളോ സ്തൂപങ്ങളോ കാണാത്തതുകൊണ്ട് അല്പം നിരാശ തോന്നി.
‘മാഷേ, നമ്മള്‍ പൗരാണിക ഭാരതത്തിലെ വിജ്ഞാനം തിരഞ്ഞല്ലേ ഇങ്ങോട്ട് വന്നത് ഇവിടെ വലിയ കെട്ടിടങ്ങളൊന്നും കാണാനില്ലല്ലോ’അവന്‍ ചോദിച്ചു.
മാഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ‘അപ്പൂ, പൗരാണിക ഭാരതത്തിന്റെ വിജ്ഞാനം വെറും കെട്ടിടങ്ങളില്‍ മാത്രമല്ല ഉള്ളത്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ മണ്ണ് രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും കാലത്ത് ലോകപ്രശസ്തമായ ഒരു അന്താരാഷ്‌ട്ര തുറമുഖമായിരുന്നു! ഇതിന്റെ പേരാണ് ‘താമ്രലിപ്തി’.’
തുറമുഖം എന്ന വാക്ക് കേട്ടപ്പോള്‍ മീനാക്ഷിയുടെ കണ്ണുകള്‍ വിടര്‍ന്നു.
‘തുറമുഖമോ മാഷേ, അക്കാലത്ത് ഇവിടെ വലിയ കപ്പലുകളൊക്കെ വന്നിരുന്നോആകാംഷ ആ മുഖത്ത് നിറഞ്ഞു. ‘ അവര്‍ക്ക് കടലിലൂടെ ദിശയറിയാന്‍ ഇന്നത്തെപ്പോലെ കോമ്പസ്സും ജി.പി.എസ്സും ഒക്കെ ഉണ്ടായിരുന്നോ’ ‘ഇല്ല മീനാക്ഷീ, പക്ഷേ അതിനേക്കാള്‍ മികച്ച നക്ഷത്രശാസ്ത്രവും കടല്‍വിദ്യയും നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്നു! കാറ്റിന്റെ ഗതിയും ആകാശത്തെ നക്ഷത്രങ്ങളുടെ സ്ഥാനവും നോക്കി കടല്‍യാത്ര ചെയ്യാനുള്ള നാവിഗേഷന്‍ ശാസ്ത്രം അവര്‍ക്ക് അറിയാമായിരുന്നു. റോം, ഈജിപ്ത്, ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടുത്തെ കപ്പലുകള്‍ തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലോഹങ്ങളും കൊണ്ടുപോയിരുന്നു.’ മീര ടീച്ചര്‍ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
ഇടയില്‍ക്കയറി ചിന്തു ചോദിച്ചു. ‘ടീച്ചറേ, അത്രയും ദൂരേക്ക് പോകാന്‍ വലിയ കപ്പലുകള്‍ വേണ്ടേ അവരത് എങ്ങനെയാണ് ഉണ്ടാക്കിയത്’
‘അതാണ് വിസ്മയം ചിന്തൂ! പൗരാണിക ഭാരതത്തില്‍ ‘യൂക്തികല്പതരു’ എന്നൊരു ഗ്രന്ഥമുണ്ടായിരുന്നു. കപ്പലുകള്‍ എങ്ങനെ നിര്‍മ്മിക്കണം, ഏത് തരം മരങ്ങള്‍ ഉപയോഗിക്കണം എന്നൊക്കെ കൃത്യമായി അതില്‍ എഴുതിവെച്ചിട്ടുണ്ട്. ഇരുമ്പ് ആണികള്‍ ഉപയോഗിച്ചാല്‍ കടലിലെ കാന്തശക്തിയുള്ള പാറകള്‍ കപ്പലിനെ ആകര്‍ഷിച്ച് അപകടമുണ്ടാക്കുമെന്ന് കരുതി, മരക്കഷ്ണങ്ങള്‍ കൂട്ടിയണച്ചാണ് അവര്‍ കടല്‍ക്കപ്പലുകള്‍ ഉണ്ടാക്കിയിരുന്നത്. എന്തൊരു ദീര്‍ഘവീക്ഷണമായിരുന്നു അവര്‍ക്ക്!’ മാധവന്‍ മാഷ് പറഞ്ഞു നിര്‍ത്തി.
കുട്ടികള്‍ പതുക്കെ അവിടുത്തെ പ്രാദേശിക മ്യൂസിയത്തിലേക്ക് നടന്നു. അവിടെ മണ്ണില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത പഴയ നാണയങ്ങളും വെങ്കല പാത്രങ്ങളും ആയുധങ്ങളും കണ്ടപ്പോള്‍ അപ്പുവിന് കൗതുകമായി.
‘മാഷേ, ഈ സ്ഥലത്തിന് ‘താമ്രലിപ്തി’ എന്ന് പേര് വരാന്‍ എന്താ കാരണം’
”താമ്രം’ എന്നാല്‍ ചെമ്പ് എന്നാണ് അര്‍ത്ഥം അപ്പൂ. പൗരാണിക ഭാരതത്തില്‍ ചെമ്പ് ഖനനം ചെയ്ത്, അത് ശുദ്ധീകരിച്ചെടുക്കാനും അത് വെച്ച് പലതരം ലോഹസങ്കരങ്ങള്‍ ഉണ്ടാക്കാനുമുള്ള ശാസ്ത്രം ഇവിടെ വികസിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ഘാട്ശില പോലുള്ള ഖനികളില്‍ നിന്ന് കൊണ്ടുവരുന്ന ചെമ്പ് ശുദ്ധീകരിച്ച് വലിയ കട്ടകളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഈ തുറമുഖത്ത് നിന്നാണ്. അതുകൊണ്ടാണ് ഇതിന് താമ്രലിപ്തി എന്ന് പേര് വന്നത്. അക്കാലത്ത് ഭാരതീയര്‍ ഉണ്ടാക്കിയ വെങ്കല ശില്പങ്ങളും നാണയങ്ങളും ലോകത്ത് ഒരിടത്തും കിട്ടാത്ത അത്ര മികച്ച സാങ്കേതികവിദ്യയില്‍ ഉള്ളവയായിരുന്നു.’ മാഷിന്റെ മറുപടി കേട്ട് അപ്പു അത്ഭുതത്തോടെ വായ പൊളിച്ചിരുന്നു.
മ്യൂസിയത്തിലെ ഭിത്തിയില്‍ വരച്ചിരിക്കുന്ന വലിയൊരു കപ്പലിന്റെയും അതില്‍ സന്യാസി വസ്ത്രം ധരിച്ചവര്‍ നില്‍ക്കുന്നതുമായ ചിത്രം ചിന്തുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.
‘ടീച്ചറേ, ഈ ചിത്രത്തില്‍ വലിയൊരു മണ്‍പാത്രത്തില്‍ ഒരു ചെറിയ ചെടി വെച്ചിട്ടുണ്ടല്ലോ. ഇത് എന്താണ്’
മീര ടീച്ചര്‍ ആ ചിത്രത്തിന് അടുത്തേക്ക് നടന്നു, അവരുടെ മുഖത്ത് വലിയൊരു ആദരവ് നിറഞ്ഞുനിന്നു.
‘ചിന്തൂ, നമ്മള്‍ ദൗളില്‍ വെച്ച് അശോകചക്രവര്‍ത്തി യുദ്ധം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച കഥ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ അതിനുശേഷം അദ്ദേഹം സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാന്‍ ശ്രമിച്ചു. ബുദ്ധമതത്തിന്റെ പ്രചാരണത്തില്‍ ഈ താമ്രലിപ്തി തുറമുഖം വളരെ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അശോകചക്രവര്‍ത്തിയുടെ മകന്‍ മഹേന്ദ്രനും മകള്‍ സംഘമിത്രയും ബുദ്ധസന്ദേശവുമായി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത് ഇതേ താമ്രലിപ്തിയുടെ തീരത്തുനിന്നാണ്!’
‘അപ്പോള്‍ ആ ചിത്രത്തിലെ ചെടിയോ ടീച്ചറേ’അപ്പു ചോദിച്ചു.
‘അത് സാധാരണ ചെടിയല്ല അപ്പൂ. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച ഗയയിലെ വിശുദ്ധമായ ‘ബോധിവൃക്ഷത്തിന്റെ’ ഒരു തൈ ആയിരുന്നു അത്. അശോകചക്രവര്‍ത്തി ആ ബോധിവൃക്ഷത്തൈ തന്റെ കൈകളാല്‍ വാങ്ങി സംഘമിത്രയ്‌ക്ക് കൈമാറി. അവര്‍ ആ തൈയ്യും കൊണ്ട് ഈ തുറമുഖത്തുനിന്നാണ് കപ്പല്‍ കയറിയത്. ശ്രീലങ്കയിലെ അനുരാധപുരയില്‍ അവര്‍ ആ മരം നട്ടു.’
‘അപ്പോള്‍ മാഷേ, ഇവിടെ നിന്ന് പോയ കപ്പലുകളില്‍ ഭാരതത്തിന്റെ സമാധാന സന്ദേശവും കൂടിയുണ്ടായിരുന്നു അല്ലെ ‘ . മീനാക്ഷിയുടെ ഈ സംശയം മാധവന്‍ മാഷിന് ഏറെ ഇഷ്ടമായി. മാഷ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
‘തീര്‍ച്ചയായും മീനാക്ഷീ! താമ്രലിപ്തി വെറുമൊരു കച്ചവട കേന്ദ്രമായിരുന്നില്ല. അറിവും സംസ്‌കാരവും ആത്മീയതയും ലോകത്തിന് പകുത്തുനല്‍കിയ ഭാരതത്തിന്റെ വലിയൊരു കവാടമായിരുന്നു.’
സന്ധ്യയായപ്പോള്‍ രൂപനാരായണ്‍ നദിയിലൂടെ ചെറിയ തോണികള്‍ പോകുന്നത് കുട്ടിപ്പട നോക്കിനിന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ തീരത്തുനിന്ന് സമാധാനത്തിന്റെ കൊടിയുമേന്തി ഭീമന്‍ കപ്പലുകള്‍ നീങ്ങിയിരുന്ന ദൃശ്യം അവരുടെ മനസ്സില്‍ തെളിഞ്ഞു വന്നു.
















