ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി രാഷ്‌ട്രീയ നേതാക്കൾക്കൊപ്പം തുർക്കിയുടെ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടതായി റിപ്പോർട്ടുകൾ. ഹിസ്ബുൾ മുജാഹിദീൻ അതിന്റെ തീവ്രവാദ വിഭാഗമാണ്. പാകിസ്ഥാനിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി. അത്തരമൊരു സാഹചര്യത്തിൽ തുർക്കി സർക്കാർ ഉദ്യോഗസ്ഥർ ജമാഅത്തെ ഇസ്ലാമിയുമായി ഇടപഴകുന്നത് പതിവാകുന്നുവെന്നാണ് റിപ്പോർട്ടിലുളളത്. ഇത് ഇന്ത്യയ്‌ക്കും കടുത്ത ആശങ്ക വരുത്തി വയ്‌ക്കുന്നുണ്ട് . ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാന് തുറന്ന പിന്തുണ നൽകുന്നതാണ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അന്താരാഷ്‌ട്ര വേദികളിൽ നിരവധി തവണ കശ്മീർ പ്രശ്നം ഉന്നയിച്ചിട്ടുമുണ്ട്.
ജമാഅത്തെ ഇസ്ലാമിയുമായി ചങ്ങാത്തം കൂടി തുർക്കി
റെസൊണന്റ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് തുർക്കി മതകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഈദിന്റെ മൂന്നാം ദിവസം പാകിസ്ഥാനിലെ സയ്യിദ് മൗദൂദി സ്മാരകത്തിൽ എത്തിയെന്നാണ്. അൽ-ഖിദ്മത്ത് ഫൗണ്ടേഷൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ആചാരപരമായ ബലി (ഖുർബാനി) നടത്തുന്നതിനും ദരിദ്രർക്കുള്ള സഹായത്തിനും മേൽനോട്ടം വഹിക്കുന്നതിനാണ് പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയതെന്നാണ് അവകാശപ്പെടുന്നത്.
സന്ദർശന വേളയിൽ തുർക്കി പ്രതിനിധി സംഘത്തിലെ അംഗങ്ങൾ സയ്യിദ് അബുൽ അലാ മൗദൂദിയുടെ ദേവാലയം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ (ജെഐഐ) സ്ഥാപക പ്രത്യയശാസ്ത്രജ്ഞനായിരുന്നു സയ്യിദ് അബുൽ അലാ മൗദൂദിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തുർക്കി ഇന്ത്യയുടെ പിരിമുറുക്കം വർദ്ധിപ്പിച്ചേക്കാം
അന്താരാഷ്‌ട്ര മാനുഷികവും മതപരവുമായ ഒരു സാധാരണ കൈമാറ്റമായിട്ടാണ് പാകിസ്ഥാനും തുർക്കിയും ഇതിനെ അവതരിപ്പിച്ചത്. എന്നിരുന്നാലും ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ മറ്റ് ശാഖകളുടെയും നേതൃത്വത്തിൽ തുർക്കി സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്നത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തും. കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒന്നാണ് തുർക്കി. അതിനാൽ ഹിസ്ബുൾ മുജാഹിദീന്റെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള തുർക്കിയുടെ വർദ്ധിച്ചുവരുന്ന അടുപ്പം ഭീകരതയ്‌ക്ക് ആക്കം കൂട്ടും.
ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടന
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ഹിസ്ബുൾ മുജാഹിദീൻ. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ വളരെക്കാലമായി ഇവർ പങ്കാളികളാണ്.
കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 1989 ലാണ് ഈ സംഘം സ്ഥാപിതമായത്.
മുൻകാലങ്ങളിൽ കശ്മീരിലെ ഇന്ത്യൻ സുരക്ഷാ സേനകളെയും, സൈനികരെയും, സാധാരണക്കാരെയും ലക്ഷ്യമിട്ട് അവർ ആവർത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും സമീപ വർഷങ്ങളിൽ, സുരക്ഷാ സേനയുടെ കടുത്ത അടിച്ചമർത്തലുകളും നേതൃത്വ ശൂന്യതയും കാരണം ഹിസ്ബുൾ മുജാഹിദീന്റെ ശക്തി ഗണ്യമായി കുറഞ്ഞു.
സയ്യിദ് സലാഹുദ്ദീൻ (മുഹമ്മദ് യൂസഫ് ഷാ) ആണ് സംഘടനയുടെ തലവൻ. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസാഫറാബാദിലാണ് ഇതിന്റെ ആസ്ഥാനം. ഇന്ത്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ ഹിസ്ബുൾ മുജാഹിദീനെ വിദേശ ഭീകര സംഘടന ആയും നിരോധിത സംഘടനയായും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
















