തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് ചുട്ടമറുപടിയുമായി ബിജെപി എം എൽ എയും നിയമസഭാ കക്ഷി നേതാവുമായ ബി.ബി ഗോപകുമാർ. ഇഡിയെ കണ്ടാൽ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപോലെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് ലോക രാജ്യങ്ങളുടെ തലവന്മാരുടെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള നേതാവാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് ബി. ബി ഗോപകുമാർ പറഞ്ഞു.
സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എൻ ബാലഗോപാൽ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്മേൽ സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ മുന്നിൽ മുട്ട് മടക്കുന്ന ആളാണെന്ന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഗോപകുമാർ എത്തിയത്. വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിക്കും കാരണം കേരളം വർഷങ്ങളായി മാറി മാറി ഭരിച്ച രണ്ടു മുന്നണികളാണെന്ന് ബി.ബി ഗോപകുമാർ പറഞ്ഞു.
തൊട്ടുപിന്നാലെ ബി. ബി ഗോപകുമാറിനെ സംസാരിക്കാൻ അനുവദിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ഇടതുമുന്നണി പ്രതിഷേധവുമായി രംഗത്ത് എത്തി. സ്പീക്കറുടെ നടപടി സഭയുടെ ചട്ടങ്ങളുടെ വ്യതിയാനമായി പോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വാക്കൗട്ട് പ്രസംഗം കഴിഞ്ഞതിന് ശേഷം എംഎൽഎയ്‌ക്ക് സംസാരിക്കാൻ അനുമതി നൽകാമായിരുന്നെന്നും ചട്ടലംഘനം നടത്തിയാണ് ഇപ്പോൾ പ്രസംഗിക്കാൻ അവസരം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ആദ്യപ്രസംഗം നടത്താൻ അർഹതയുള്ള ആളാണ് ഗോപകുമാറെന്നും സഭയിൽ ആദ്യമായി വന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ നിർത്തുന്നത് ശരിയല്ലെന്നത് കൊണ്ടാണ് സംസാരിക്കൻ അവസരം നൽകിയതെന്നും സ്പീക്കർ മറുപടി പറഞ്ഞു. പ്രതിപക്ഷം വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് മുമ്പ് ബിജെപി എംഎൽഎ ബി ബി ഗോപകുമാറിന് സംസാരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നൽകിയത് ചട്ടലംഘനമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.
സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എൻ ബാലഗോപാൽ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതോടെ വാക്കൗട്ട് ചെയ്യുകയാണെന്ന് പ്രതിപക്ഷം അറിയിച്ചു. തുടർന്ന് പി.കെ പ്രവീൺ എംഎൽഎ വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് മുമ്പാണ് ബിജെപി എംഎൽഎയ്‌ക്ക് പ്രസംഗിക്കാൻ അനുമതി നൽകിയത്.
















