Kerala

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി. സ്ഥലമുടമ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം. ഇതിന് ഉണ്ടാകുന്ന ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോള്‍ ഈടാക്കാവുന്നതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി.

തന്റെയും കുടുംബത്തിന്റെയും ജീവന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വീടിന് സമീപത്തെ പുല്ലുകളും കാട്ടുചെടികളും മറ്റും വെട്ടിമാറ്റാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ജിജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇത്തരം ശല്യം പഞ്ചായത്ത് അംഗീകരിച്ചെങ്കിലും, ഭൂമിയുടെ ഉടമയുടെ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ഭൂമിയുടെ ഉടമയെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് വില്ലേജ് ഓഫീസര്‍ ഹര്‍ജിക്കാരന് നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കേരളം പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും പോലും പാമ്പുകടിയേറ്റു മരിക്കുന്നത് ആശങ്കാജനകമാംവിധം പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കാട്ടുചെടികളും ഉയരമുള്ള പുല്ലുകളും നിറഞ്ഞ ഒഴിഞ്ഞുകിടക്കുന്ന പാര്‍പ്പിട പ്ലോട്ടുകളുടെ സാന്നിധ്യമാണ് മനുഷ്യനിര്‍മ്മിതമായ പ്രധാന കാരണങ്ങളിലൊന്ന് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു, നിയമത്തിന്റെ സങ്കീര്‍ണതകള്‍ക്ക് മുകളില്‍ സാമാന്യബുദ്ധി നിലനില്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.

 

Recent Posts