തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര അനാസ്ഥ. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞ രോഗിയുടെ കാലിൽ നിന്ന് പുഴുക്കള്‍ ഇറ്റു വീഴുന്നത് ബന്ധുക്കൾ കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം വാർഡിലേക്ക് മാറ്റിയപ്പോൾ കടുത്ത ദുർഗന്ധം വന്ന് പരിശോധിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദ് എന്ന രോഗിക്കാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പരുക്കേറ്റ കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. സര്‍ജറിക്കുശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം രാജേന്ദ്രപ്രസാദിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്.
സര്‍ജറി ചെയ്ത കാലില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലാണ് ബന്ധുക്കള്‍ കണ്ടത്. രോഗിയുടെ അവസ്ഥ കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.














