Kerala

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കണ്ണൂരിലെ സിപിഎം നേതൃത്വം പ്രതിരോധത്തില്‍. കണ്ണൂരിലെ സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ. കെ. രാഗേഷ് രംഗത്തു വന്നത് പാര്‍ട്ടിക്കുളള ഭയമാണ് വ്യക്തമാക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് അന്നേ ആവശ്യമുയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ നവീന്‍ബാബുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. തളിപ്പറമ്പിനടുത്ത് നിടുവാലൂരില്‍ പുതുതായ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനുമേല്‍ സമ്മര്‍ദം ശക്തമായിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ദിവ്യയടക്കമുളള സിപിഎം നേതാക്കളുടെ ബിനാമിയാണ് പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തനെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. നേതാക്കള്‍ക്ക് മലയോര മേഖലകളിലടക്കം വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
ദിവ്യക്ക് തെറ്റുപറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുകയും കീഴ്ഘടകത്തിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തിരുന്നു.

നീക്കം തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമാണെന്ന് കെ.കെ. രാഗേഷ് വിമര്‍ശിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും സിബിഐ അന്വേഷണ ആവശ്യം തള്ളിയതാണ്. കോടതിയുടെ മുകളില്ല വി.ഡി. സതീശനെന്ന മുഖ്യമന്ത്രിയെന്നും രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സതീശന് സ്വന്തം അന്വേഷണ ഏജന്‍സിയേക്കാള്‍ വിശ്വാസം കേന്ദ്രസേനയായ സിബിഐയിലാണ്. ഇ ഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന സതീശന്‍ എത്രമാത്രം അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന കാര്യം കേരളീയ സമൂഹം തിരിച്ചറിയണമെന്നും രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.

നവീന്‍ ബാബു കേസിലെ സിബിഐ അന്വേഷണം നീതിപൂര്‍വമായിരിക്കണമെന്നും രാഷ്‌ട്രീയ വേട്ടയ്‌ക്കുള്ള ഉപകരണമായി മാറരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും ഇന്നലെ പ്രതികരിച്ചു.

Recent Posts