India

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

സ്ത്രീകളുടെ രോഷമാണ് 15 വര്‍ഷത്തെ മമതാ ഭരണത്തെ താഴെ വീഴ്ത്തിയതെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകയും മാനസികരോഗ ചികിത്സാവിദഗ്ധയുമായ സ്മിത ബറുവ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: സ്ത്രീകളുടെ രോഷമാണ് 15 വര്‍ഷത്തെ മമതാ ഭരണത്തെ താഴെ വീഴ്‌ത്തിയതെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകയും മാനസികരോഗ ചികിത്സാവിദഗ്ധയുമായ സ്മിത ബറുവ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സ്മിത ബറുവ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നിലെ കാര്യങ്ങള്‍ വിശദീകരിച്ചത്.

ബംഗാളില്‍ സ്ത്രീകളാണ് വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയത്. മമത ഭരണം തൂത്തെറിയണമെന്ന വാശി അവരുടെ നടത്തത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് സ്മിത ബറുവ പറയുന്നു.

ബംഗാളില്‍ മമതയുടെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ ബിജെപിയുടെ 300 കാര്യകര്‍ത്താക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. സിലിഗുരി പ്രദേശത്തുകൂടെ ബാഗില്‍ പെപ്പര്‍ സ്പ്രേ വെച്ച് മാത്രമേ താന്‍ തൃണമൂല്‍ ഭരണകാലത്ത് പുറത്തിറങ്ങിയിരുന്നുള്ളൂവെന്നും സ്മിത ബറുവ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ ആക്രമണം അസഹനീയമായിരുന്നു. സ്ത്രീകള്‍ എട്ട് മണിക്ക് ശേഷം പുറത്തിറങ്ങരുത് എന്നതായിരുന്ന തൃണമൂല്‍ ഗുണ്ടകളുടെ തിട്ടൂരം.കാളിമാ ക്ഷേത്രങ്ങളുള്ള ബംഗാളില്‍ ആണ് സ്ത്രീകളുടെ ഈ ദുരവസ്ഥ. ദുര്‍ഗ്ഗയുടെ ഏറ്റവും ഉഗ്രരൂപമാണ് കാളി. എന്നിട്ടും രക്ഷയില്ലായിരുന്നു. മിക്ക മുസ്ലിം ആധിപത്യ ഇടങ്ങളിലും (മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനജ് പൂര്‍, 24 സൗത്ത് പര്‍ഗാനാസ്, നാദിയ) സത്രീകള്‍ വലിയ ഭീതിയോടെയാണ് മമത ഭരണത്തില്‍ ജീവിച്ചിരുന്നത്. കടകളില്‍ നിന്നും വീടുകളില്‍ നിന്നും പോലും കൂലി പിരിക്കുന്ന ഏര്‍പ്പാടും തൃണമൂല്‍ ഗുണ്ടകള്‍ക്കുണ്ടായിരുന്നു. ഇതൊന്നും നിയന്ത്രിക്കാന്‍ മമതയ്‌ക്ക് കഴിഞ്ഞില്ല. മമത എല്ലാം വിശ്വസിച്ചേല്‍പിച്ച അഭിഷേക് ബാനര്‍ജിയാകട്ടെ ഗുണ്ടകളെ കയറൂരി വിടുകയായിരുന്നു. സ്വന്തമായി സമ്പാദ്യം വാരിക്കൂട്ടാന്‍ അഭിഷേക് ബാനര്‍ജിക്കും ഗുണ്ടകള്‍ ആവശ്യമായിരുന്നു.

ബംഗാളില്‍ മമതയുടെ ഭരണകാലത്ത് നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളിലും തൃണമൂല്‍ ഗുണ്ടകള്‍ പ്രതികളായതിനാല്‍ എങ്ങിനെയാണ് മമത സര്‍ക്കാര്‍ പ്രതികളെ സംരക്ഷിച്ചതെന്ന് മുഴുവന്‍ ബംഗാളികളും ടിവിചാനലുകളിലൂടെ കണ്ടു. സന്ദേശ് ഖാലി കൂട്ടബലാത്സംഗത്തിന്റെ ഇരയായ പെണ്‍കുട്ടിയുടെ അമ്മ രത്ന ദേബ്ജിയ്‌ക്ക് ഒരേയൊരു മകളേ ഉണ്ടായിരുന്നുള്ളൂ. ആ നഷ്ടം അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ബിജെപി അവരെ സ്ഥാനാര്‍ത്ഥിയാക്കി. അവര്‍ കഠിനമായി സന്ദേശ് ഖലിയില്‍ പ്രവര്‍ത്തിച്ചു. പ്രസംഗിച്ചു. സ്ത്രീകള്‍ പുറത്ത് വന്ന് കൂട്ടത്തോടെ അവരെ അഭിനന്ദിച്ചിരുന്നു. മറ്റൊരു കൂട്ടബലാത്സംഗം നടന്നത് ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലായിരുന്നു. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയായിരുന്നു ഇവിടെ കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഈ കേസിലും മമത ഇടപെട്ട് പ്രതികളെ രക്ഷിച്ചു. ഇതെല്ലാം ബംഗാളിലെ സ്ത്രീകള്‍ കണ്ടു, കേട്ടൂ.

ജനാധിപത്യം അപ്രത്യക്ഷമായതായിരുന്നു മറ്റൊരു പ്രശ്നം. ബിജെപിയിലേക്ക് പോകുന്നവരെ പകല്‍വെളിച്ചത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചുപോന്നു. അത്തരക്കാരുടെ വീടുകളില്‍ ചിലപ്പോള്‍ രാത്രിയില്‍ തൃണമൂല്‍ ഗുണ്ടകള്‍ വരും. ആ കുടുംബത്തിന് ആ ഗ്രാമത്തില്‍ നിന്നു തന്നെ ഓടിപ്പോകേണ്ടിവരും. ബിജെപിയില്‍ ചേര്‍ന്ന ചെറിയ കട നടത്തുന്ന ഒരു സ്ത്രീയുടെ കട തകര്‍ത്തു, സൈക്കിള്‍ മോഷ്ടിച്ചു. ഭയം വളര്‍ത്തുക എന്നതായിരുന്നു തൃണമൂല്‍ ഗുണ്ടകളുടെ രീതി. – സ്മിത ബറുവ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സിആര്‍പിഎഫുകാരെ വന്‍തോതില്‍ ഇറക്കിയതും ബിജെപിയുടെ സംഘടനാശൃംഖല എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതും വോട്ടര്‍മാരുടെ ഭീതി അകറ്റാന്‍ സഹായിച്ചു. എല്ലാ ബൂത്തുകള്‍ക്ക് മുന്‍പിലും ക്യാമറകള്‍ ഉണ്ടായിരുന്നു. ചായപ്പീടികയില്‍, കവലകളില്‍, പലചരക്ക് കടകള്‍ക്ക് മുന്‍പില്‍ എല്ലാം സിആര്‍പിഎഫുകാരുണ്ടായിരുന്നു. ബംഗാള്‍ പൊലീസില്‍ സ്ത്രീകള്‍ക്ക് വിശ്വാസം നഷ്ടമായിരുന്നു. സിആര്‍പിഎഫുകാരുടെ സാന്നിധ്യം ഗ്രാമീണരേയും സ്ത്രീകളെയും നിര്‍ഭയം വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. – സ്മിത ബറുവ വിശദീകരിക്കുന്നു.

Recent Posts