ന്യൂദല്‍ഹി: സിബിഎസ് ഇ പരീക്ഷ പുനരവലോകനത്തില്‍ സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടിയ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി കലാപ അജണ്ട തന്നെയാണ് ഈ കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെയ്‌ക്കുന്നത്. പരീക്ഷാപ്പിഴവുകള്‍ തിരുത്തി സംവിധാനം സംശുദ്ധമാക്കാനല്ല, അതിന്റെ പേരില്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ സര്‍ക്കാരിനെതിരെ തിരിക്കുക എന്ന അപകടകരമായ അജണ്ടയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
ഞായറാഴ്ച വേദാന്ത് എന്ന കുട്ടിയുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച അപഹാസ്യതയാണ്. സിബിഎസ് ഇ പരീക്ഷപേപ്പര്‍ പുനരവലോകനത്തിന് അപേക്ഷിച്ചപ്പോള്‍ വേദാന്തിന്‍റേതിന് പകരം മറ്റൊരു പരീക്ഷാപേപ്പര്‍ ആണ് സിബിഎസ് ഇ പുനരവലോകനം ചെയ്തത് എന്നതാണ് പരാതി. ഇതിന്റെ പേരില്‍ വേദാനന്തിനെ കണ്ട് അവനെ പ്രകോപിപ്പിക്കുകയും ഇതുവഴി രാജ്യത്തെ കുട്ടികളെ പ്രകോപിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധി. പേപ്പര്‍ മാറിയത് നിന്റെ കുറ്റമല്ലെന്നും അതിന് നിന്നെ സോറോസ് ഏജന്‍റ് എന്ന വിളിച്ചത് തെറ്റായിപ്പോയെന്നും രാഹുല്‍ ഗാന്ധി വേദാന്തിനോട് പറയുന്നു. വാസ്തവത്തില്‍ വേദാന്തല്ല, രാഹുല്‍ ഗാന്ധിയാണ് ജോര്‍ജ്ജ് സോറോസ് ഏജന്‍റ് എന്ന് എല്ലാവര്‍ക്കും അറിയാം. അത് കുട്ടിയില്‍ ആരോപിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ മുഴുവന്‍ സോറോസ് ഏജന്‍റ് എന്ന് വിളിക്കുന്നു എന്ന പൊതുവികാരം ഉണര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം ജെന്‍സീ കലാപം തന്നെയാണ്. കഴിഞ്ഞ കുറെ നാളുകളായി നീറ്റ് പരീക്ഷയും സിബിഎസ് ഇ പരീക്ഷയും കയറിപ്പിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളെ കലാപത്തിന് പ്രേരിപ്പിക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇതുവരെ വിലപ്പോയിട്ടില്ല.
നീറ്റ് പരീക്ഷയില്‍ ഇക്കുറി തെറ്റുകള്‍ സംഭവിച്ചു എന്നത് നേരാണ്. സിബിഐ പ്രധാനപ്പെട്ട 11 പ്രതികളെ വലയിലാക്കിക്കഴിഞ്ഞു എന്ന് മാത്രമല്ല, പഴയ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താനും തീരുമാനിച്ചു. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷനടത്തുന്നത്.
















