‘അരികൊടുത്താല്‍ അറിയാത്ത അച്ചിയും വച്ചുതരും” എന്നു പറയാറുണ്ടല്ലോ. അതുപോലെയാണ് നരേന്ദ്രമോദിയുടെ സ്വഭാവം എന്നു ചിന്തിക്കുന്നവരുണ്ട്. അത്തരക്കാരാണ് വി.ഡി. സതീശന്‍ എന്ന മുഖ്യമന്ത്രി. സതീശന്‍ മേനോന്റെ ദല്‍ഹി യാത്രയും ഇ ഡിയുടെ റെയിഡും എന്നു പ്രചരിപ്പിക്കുന്നവരുടെ മനോഭാവം ശ്രദ്ധിച്ചാല്‍ തോന്നുക. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയെ കാണുക എന്നത് ഒരാചാരമാണ്. അത് പിണറായി ചെയ്തിട്ടുണ്ട്. അന്ന് ആറന്മുള കണ്ണാടിയാണ് ഭക്ത്യാദരപൂര്‍വ്വം സമര്‍പ്പിച്ചത്. ഇന്നത് കഥകളി രൂപമാണ്. അത് ഭക്തികൊണ്ടായാലും യുക്തിപൂര്‍വ്വമായാലും സ്വീകരിച്ചു എന്നുമാത്രം. അതിനപ്പുറം ഒരു ചര്‍ച്ചയുമില്ല. ഉപചാരവുമില്ല. പ്രധാനമന്ത്രിയെ കണ്ട ദിവസം തന്നെ കേരളത്തിലടക്കം 12 സ്ഥലത്ത് റെയ്ഡ് എന്നു പറഞ്ഞാല്‍ പറയുന്നവര്‍ക്കല്‍പ്പം ഉളുപ്പ് വേണ്ടെ. അത് കേട്ട് ആര്‍എസ്എസിന്റെ അജണ്ടയാണെന്ന് കൊട്ടിഘോഷിക്കുന്നവരുടെ തൊലിക്കട്ടിയുണ്ടല്ലോ അതോര്‍ത്ത് കാണ്ടാമൃഗം പോലും നാണിക്കില്ലേ ? എക്സാലോജിക് സി.എം.ആര്‍.എല്‍. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചത്.
അതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ല. അതില്‍ സത്യമുണ്ടുതാനും എന്നുകരുതി റെയ്ഡ് കാര്യം അറിഞ്ഞിട്ടേയില്ല എന്നു പറയുന്നത് അസത്യമാണ്. പോലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിന് തൊട്ടടുത്താണ് റെയ്ഡ്. ആഭ്യന്തരമന്ത്രിയുടെ വീടും അടുത്താണ്. എന്നിട്ടും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്. പിണറായി വിജയന്റെ വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഏരിയ മേഖലകളിലടക്കം ജനകീയ പ്രതിഷേധം നടത്തുന്നതിനൊപ്പം മുഴുവന്‍ ബ്രാഞ്ചുകളിലും പന്തംകൊളുത്തി പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേതാണ് ആഹ്വാനം. റെയ്ഡിലൂടെ നടത്തുന്നത് പിണറായിക്കെതിരെയുള്ള ആക്രമണമല്ലെന്നും സിപിഎമ്മിനെതിരെയുള്ള ആക്രമണമാണെന്നുമാണ് വിശദീകരണം. ഇതാണ് ഇരട്ട നയം എന്നു പറയുന്നത്. ബിനോയ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ പറഞ്ഞ ന്യായമല്ല വീണയുടെ വീട്ടില്‍ നടക്കുമ്പോള്‍ പറയുന്നത്. ‘വീണാ വിജയന്‍ മകളായി പോയി എന്നതിന്റെ പേരില്‍ അച്ഛന്റെ പേരില്‍ കേസെടുക്കാന്‍ ഇ.ഡിക്ക് കഴിയില്ല. കേസ് അന്വേഷിക്കാനാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. അതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്.
വലിയ സഹനവും കടന്നാക്രമണവും സഹിച്ചുകൊണ്ടാണ് പിണറായി മുഖ്യമന്ത്രിവരെ ആയത്. പിണറായിക്കെതിരെയുള്ള കേസായി കാണുന്നില്ല. പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണത്തിന്റെ ഏറ്റവും അവസാനത്തെ ആയുധമാണ്. സിപിഎം ഇതിനെ ചെറുത്താണ് മുന്നോട്ട് പോയിട്ടുള്ളത്. ജനകീയമായും നിയമപരമായും ഇതിനെ പ്രതിരോധിക്കും. ഒരു ആഹ്വാനവുമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയ സ്ഥിതിയാണുള്ളത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിജയനെ തകര്‍ത്തുകൊണ്ടാണ് സാധിക്കുക എന്നതുകൊണ്ട് അതിനെ പ്രതിരോധിക്കും എന്നു പറയുന്നതുമാണ് വിശദീകരണം. തിരുവനന്തപുരത്ത് നടന്നത് അക്രമസമരമല്ലെന്നാണ് പാര്‍ട്ടി നേതാവ് സ്വരാജിന്റെ വിശദീകരണം. കല്ലും കട്ടയും കുന്തവുമെല്ലാം ഉപയോഗിച്ച് കാര്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചത് സിപിഎമ്മിനെ നിങ്ങള്‍ക്കറിയാത്തതുകൊണ്ടാണെന്നും വിശദീകരണം. അപ്പറഞ്ഞതില്‍ അല്‍പ്പം സത്യവും ന്യായവുമുണ്ട്. പിണറായി നേതാവായതു തന്നെ കല്ലുവെട്ടുന്ന മഴുവെടുത്തുകൊണ്ടാണല്ലോ. ആ മഴുകൊണ്ടല്ലെ 1969 ഏപ്രില്‍ 28ന് വാടിക്കല്‍ രാമകൃഷ്ണനെ വെട്ടി നുറുക്കി കൊന്നത്. ഒന്നാം പ്രതിയായ പിണറായി രക്ഷപ്പെട്ടത് സാക്ഷി പറയാന്‍ അരും മുന്നോട്ടു വരാത്തുതകൊണ്ടാണല്ലോ. അതിനുശേഷം 4 പേരെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ചുട്ടുകൊന്നു. തുടര്‍ന്നങ്ങോട്ട് കൊലവിളികളുടേയും കൊലക്കത്തി മൂര്‍ച്ച കൂട്ടലിന്റേയും ശക്തിയും ശബ്ദവുമായിരുന്നില്ലെ?
കെ.ടി. ജയകൃഷ്ണനെ വെട്ടിനുറുക്കിയത് പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നിലിട്ടല്ലെ? വി.എ. ഗംഗാധരന്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, കതിരൂര്‍ മനോജ് തുടങ്ങി മുന്നൂറോളം പേരെ കൊന്നൊടുക്കിയ കഥ ആരും മറന്നിട്ടില്ല. ഇല്ല സര്‍ സിപിഎം അക്രമം ആരും മറക്കില്ല. ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
പിണറായിയുടെ ബേക്കറിയിലെ മാളികവീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ജനറല്‍ സെക്രട്ടറി എം.എ ബേബി ദല്‍ഹിയില്‍ സമരം നടത്തി എന്ന തമാശയും നടന്നു. ബേബിയും നാലഞ്ചുപേരും ചേര്‍ന്ന് നടത്തിയ ‘ബഹുജന’ സമരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുടന്തി മുടന്തി നടന്നാണ് വാനില്‍ കയറിയത്.
വീണാ വിജയനെ കുടുക്കുക വഴി പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്ന ബോധ്യമുള്ളതുകൊണ്ടാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം.എ.ബേബി പറയുകയുണ്ടായി.
”ഇ.ഡി. അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിണറായി വിജയന്റെ മകള്‍ വീണ നടത്തിയ സോഫ്റ്റ്വെയര്‍ കമ്പനി
സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിന് അവര്‍ മാസം തോറും നല്കിയിട്ടുള്ള പ്രതിഫലം അഴിമതിയാണെന്ന് ചിത്രീകരിച്ചാണ് പ്രചാരണങ്ങളും കേസും എസ്എഫ്ഐഒ അന്വേഷണവും ഉണ്ടായത്. വീണാ വിജയന്‍ നല്കിയതു പോലെ സേവനങ്ങള്‍ നല്കാതെ വന്‍ തുകകള്‍ സിഎംആര്‍എല്ലില്‍നിന്ന് പല രാഷ്‌ട്രീയ പ്രമുഖരും കൈപ്പറ്റിയിട്ടുണ്ട്. അത്തരത്തില്‍ പണം കൈപ്പറ്റിയ രണ്ടു പ്രമുഖര്‍ ഇപ്പോള്‍ കേരളത്തിലെ മന്ത്രിമാരാണ്. കൂടുതല്‍ പേര്‍ ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. എം.എ. ബേബിയുടെ ഈ വാദം അക്ഷരംപ്രതി ശരിയാണ്. അഞ്ചേ അഞ്ചുപേരെ പ്രകടനത്തിലുണ്ടായതെങ്കിലും ‘അരത്തുട്ട് കൊണ്ട കല്യാണം അതിലല്പം വെടിക്കെട്ടും’ എന്ന പോലെയായി ഇതും. അത് അസ്സലായി.
















