തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും നെടുമങ്ങാട് പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു . കുഞ്ഞിന്റെ മരണം രണ്ടാനച്ഛന്റെ നിരന്തരവും ക്രൂരവുമായ മർദ്ദനം മൂലമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്‌ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അർഷാദ്. അറസ്റ്റിലായ പ്രതികളെ ഇന്ന് രാവിലെ 11 മണിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞാണ് അഷ്കർ കുട്ടിയെ തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് അൽപ്പസമയത്തിനകം മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ ശക്തമായി ക്ഷതമേറ്റ പാടുകളും, കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ച കടുത്ത മുറിവുകളും കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ അഷ്കർ ക്രൂരമായി അടിക്കുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിൽ വീണ കുഞ്ഞിനെ ഇയാൾ കട്ടിലിൽ കിടത്തി. പിന്നീട് കുഞ്ഞ് ഛർദ്ദിക്കുന്ന ശബ്ദം കേട്ടെത്തിയ പരിസരവാസികളോടാണ് ആഹാരം തൊണ്ടയിൽ കുരുങ്ങിയതാണെന്ന വ്യാജക്കഥ അഷ്കർ പറഞ്ഞത്. നാട്ടുകാരാണ് കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ അഷ്കറിനെ നിർബന്ധിച്ചതും സഹായിച്ചതും.
വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരു വർഷം മുൻപ് ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അഖില അഷ്കറിനെ ഒപ്പം കൂട്ടിയത്. നർത്തകിയായ അഖില ആഴ്ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയത്ത് കുഞ്ഞും അഷ്കറും മാത്രമാണ് വാടകവീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം കട്ടിലിൽ നിന്ന് ഉരുണ്ടുവീണും തീയിൽ കളിച്ചും ഉണ്ടായതാണെന്നാണ് അഷ്കർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.
എന്നാൽ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് അഷ്കറിനെയും അഖിലയെയും കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിനെ ഉയരമുള്ള സ്ഥലത്തുനിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും, സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും, വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും പ്രതി അഷ്കർ പോലീസിനോട് സമ്മതിച്ചു.
അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വിവരം അമ്മ അഖിലയ്‌ക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇതെല്ലാം നടന്നതെന്നും കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയെയും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
















