തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിളക്കും സ്വർണ നാണയങ്ങളും സ്വർണ കട്ടികളും ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടെന്ന ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും കൊട്ടാരം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട് നൽകിയ ഇൻ്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ദേവസ്വംമന്ത്രിയുടെ പ്രതികരണം. ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതിന് പിന്നിൽ രാജകുടുംബമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടന്നത്. റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും മുൻ രാജകുടുംബം ആരോപിച്ചിരുന്നു.
വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജകുടുംബാംഗത്തിന്റെ ആവശ്യം. ക്ഷേത്രത്തിന് സർക്കാർ നൽകിയിരിക്കുന്ന ഫണ്ട് ഉൾപ്പെടെ സുതാര്യമായിരിക്കും. ഭരണസമിതി കണക്ക് പുറത്തുവിട്ടില്ലെങ്കിൽ സർക്കാർ പുറത്തുവിടുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ നിലവിൽ അന്വേഷണത്തിൽ തൃപ്തിയില്ല. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം. അതിനാൽ നിയമപദേശം തേടിയ ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
















