തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം. വന്ദേമാതരത്തിന്റെ പൂർണരൂപം യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വന്ദേമാതരം വീണ്ടും അവതരിപ്പിച്ചത്. എന്നാല്‍ വന്ദേ മാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ പോലീസ് ബാൻഡിൽ ആലപിക്കുകയായിരുന്നു.
ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ ആലപിക്കാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു. ഇതോടെ ഗവർണറുടെയും ലോക്‌ഭവന്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ സിപിഎം വിമര്‍ശനമുന്നയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് പിന്നീട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
1937 ഒക്‌ടോബര്‍ 30ന് നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ആദ്യ ഈരടികൾക്ക് ശേഷമുള്ള ഭാഗം വെട്ടിമാറ്റിയത്. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണ സഭയില്‍ 1937ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചിരുന്നു.
















