
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന ദിവസമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി തുടർച്ചയായി ഒഴിഞ്ഞുമാറുന്നതിനിടയിലാണ് പുതിയ നടപടി. കഴിഞ്ഞ മൂന്ന് ദിവസമായി വിവിധയിടങ്ങളിൽ വെച്ച് മാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.
നയപ്രഖ്യാപനം നടക്കുന്ന ഇന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് അനുമതി നിഷേധിച്ചതെന്നാണ് സൂചന. സത്യപ്രതിജ്ഞയ്‌ക്ക് ശേഷവും ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലാണ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി സമീപിച്ചപ്പോൾ മൈക്കുകളിൽ നിന്ന് തിരിഞ്ഞുനിന്ന മുഖ്യമന്ത്രിയോട്, മാധ്യമങ്ങളെ പേടിയാണോ എന്ന് ചോദിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.